മലയാള സിനിമയിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത ശബ്ദത്തിനുടമയാണ് ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി. നടിയായും സാമൂഹ്യപ്രവര്‍ത്തകയായും എല്ലാം പൊതുമണ്ഡലത്തില്‍ സജീവമാണ് ഭാഗ്യലക്ഷ്മി. ഇപ്പോളിതാ തന്റെ സ്വകാര്യമായൊരു ദുഃഖം പങ്കു വച്ചിരിക്കുകയാണ് അവർ. സ്വന്തം അദ്ധ്വാനത്തില്‍ തിരുവനന്തപുരത്ത് ആദ്യമായി വച്ച വീട് പിന്നീട് ഭാഗ്യലക്ഷ്മി വിറ്റിരുന്നു. ഇത് വാങ്ങിയ വ്യക്തികള്‍ പൊളിക്കുന്ന ത്തിന്റെ സങ്കടമാണ് അവർ പങ്കുവയ്ക്കുന്നത്. വീട് പൊളിക്കുന്ന വീഡിയോയുടെ കൂടെ തന്റെ ശബ്ദവും ചേർത്താണ് ഭാഗ്യലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ:
”1985 ല്‍ തിരുവനന്തപുരത്തേക്ക് വിവാഹം കഴിഞ്ഞെത്തുമ്പോള്‍ ഒരു ഒറ്റമുറിയിലേക്കാണ് കയറി ചെന്നത്. അന്ന് മനസില്‍ തോന്നിയ സ്വപ്നമാണ് സ്വന്തമായൊരു വീട്. അങ്ങനെ എന്‍റെ ശബ്ദംകൊണ്ട് അദ്ധ്വാനിച്ച് ഞാനൊരു വീട് പണിത് തുടങ്ങി. ആ വീട്ടില്‍ താമസിച്ച് തുടങ്ങിയപ്പോള്‍ എന്തോ ഈ വീട്ടില്‍ അധികകാലം താമസിക്കില്ലെന്നൊരു തോന്നല്‍ എന്‍റെ ഉള്ളില്‍ വന്നുകൊണ്ടിരുന്നു. 2000ത്തില്‍ ഞാന്‍ അവിടെ നിന്നും പടിയിറങ്ങി. 2020 ല്‍ ഞാന്‍ അങ്ങോട്ട് കയറി ചെന്നപ്പോള്‍ ആ വീട്ടില്‍ താമസിക്കാന്‍ തോന്നിയില്ല. എനിക്ക് മാത്രമല്ല എന്‍റെ മക്കള്‍ക്കും തോന്നിയില്ല. അങ്ങനെ ഞങ്ങള്‍ വീട് ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. വീട് സ്വന്തമാക്കിയആള്‍ അത് പൊളിക്കുന്നത് കണ്ടപ്പോള്‍ മനസില്‍ എവിടെയോ വിങ്ങല്‍ പോലെ. അങ്ങനെ സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു” വോയിസ് ഓവറില്‍ ഭാഗ്യലക്ഷ്മി പറയുന്നു. സ്വരം എന്നാണ് ഭാഗ്യലക്ഷ്മിയുടെ വീടിന്‍റെ പേര്.
കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് ഞാൻ ഈ വീട് വെച്ചത്. മദ്രാസിലേക്ക് പറന്നു പോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരുംപോലെ പണവും കൊണ്ടുവരും, വീണ്ടും പോകും വരും, ഒടുവിൽ താമസമായപ്പോഴോ സമാധാനമില്ല. പിന്നെ ഒട്ടും ആലോചിച്ചില്ല.സ്നേഹമില്ലാത്തിടത്ത്, സമാധാനമില്ലാത്തിടത്ത് ഒരു നിമിഷംപോലും നിൽക്കരുത്. ഉപേക്ഷിക്കണം. അതെത്ര വിലപിടിപ്പുള്ളതായാലും. സമാധാനമാണ് ഒരു മനുഷ്യന് സന്തോഷം തരുന്നത്- വീഡിയോയുടെ ക്യാപ്‌ഷൻ ഇങ്ങനെയാണ്.