ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല അടക്കം നാലംഗ സംഘം ഉൾപ്പെട്ട ആക്സിയം-4 ദൗത്യം വിക്ഷേപിച്ചു.
ഫ്ലോറിഡയിൽ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്കു 12:01നായിരുന്നു വിക്ഷേപണം നടന്നത്.
സംഘം വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4.30നു രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും. പതിനാല് ദിവസത്തെ ദൗത്യമാണ് ലക്ഷ്യമിടുന്നത്.
ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്. നാലുപേരും കഴിഞ്ഞ മേയ് 25 മുതൽ ക്വാറന്റീനിലാണ്.
1984-ല്‍ ആണ് ഇന്ത്യൻ വംശജനായ വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മ ചരിത്രം സൃഷ്ടിച്ച് ബഹിരാകാശത്തേക്ക് എത്തിയത്.
അതിനു ശേഷം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയാകും.
നേരത്തെ മേയ് 29നു നിശ്ചയിച്ചിരുന്ന യാത്ര സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. പിന്നീട് 5 തവണകൂടി വിക്ഷേപണം നിശ്ചയിച്ചെങ്കിലും മാറ്റി വെച്ചു.
പുതിയ സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശപേടകത്തിൽ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണു ദൗത്യസംഘത്തിന്റെ യാത്ര ആരംഭിച്ചത്.
14 ദിവസം ബഹിരാകാശനിലയത്തിൽ വിവിധ പരീക്ഷണങ്ങളിൽ ശുഭാംശുവും സംഘവും ഏർപ്പെടും.
കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളിൽ ശുഭാംശു ശുക്ല ഏഴ് പരീക്ഷണങ്ങൾ നടത്തും എന്നാണ് റിപ്പോർട്ടുകൾ.
മുൻ നാസ ബഹിരാകാശയാത്രികയും ആക്സിയം സ്‌പേസിലെ ഹ്യൂമൻ സ്പെയ്സ് മിഷൻ ഡയറക്ടറുമായ പെഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
ശുക്ല പൈലറ്റിന്റെ റോൾ ഏറ്റെടുക്കും. പോളണ്ടിൽ നിന്നുള്ള സ്വാവോസ് ഉസ്‌നാൻസ്‌കി-വിസ്‌നെവ്‌സ്‌കിയും ഹംഗറിയിൽ നിന്നുള്ള ടിബോർ കപുവുമാണ് രണ്ട് മിഷൻ സ്പെഷലിസ്റ്റുകൾ.
550 കോടി രൂപയാണ് ശുഭാംശുവിന്റെ യാത്രയ്ക്കായി ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്. 39 വയസ്സുകാരനായ ശുഭാംശു 2006ൽ ആണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി പ്രവർത്തിക്കാൻ തുടങ്ങിയത്.
Summary: The Axiom-4 mission, carrying Indian astronaut Shubhamshu Shukla along with three other crew members, was successfully launched from NASA’s Kennedy Space Center in Florida at 12:01 PM IST.