കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ ശ്രമം. 150 തവണ ഇതിനുള്ള ശ്രമം നടന്നു. ലോട്ടറി വകുപ്പ് നൽകിയ പരാതി പ്രകാരം തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി എം.എ. അരുൺ, ഇന്ദു അരുൺ എന്നിവരെ പ്രതിചേർത്തു.
ജനുവരി എട്ടിനാണ് തുടർച്ചയായി ഹാക്കിംഗ് ശ്രമം ശ്രദ്ധയിൽപ്പെട്ടതോടെ ആഭ്യന്തര സുരക്ഷാ വിഭാഗം പരിശോധന നടത്തി. ലോട്ടറി ഏജന്റായ അരുണിന്റെ ഏജൻസി കോഡ് ഉപയോഗിച്ചാണ് ഹാക്കിംഗ് ശ്രമം നടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഐ.ടി ആക്ട് പ്രകാരമാണ് കേസെടുത്തത്. പൊലീസ് വൈകാതെ മൂവാറ്റുപുഴയിലെത്തി ഇവരുടെ മൊഴിയെടുക്കുമെന്നാണ് വിവരം.
ഏത് സൈബർ ആക്രമണവും ചെറുക്കാനാകുന്ന സുശക്തമായ സുരക്ഷാസംവിധാനമാണ് ലോട്ടറി സെർവറിനുള്ളത്. അതുകൊണ്ടാണ് ഹാക്കിംഗ് ശ്രമം വിജയിക്കാതെപോയത് അധികൃതർ പറയുന്നു. പ്രതിവർഷം അഞ്ചു ലക്ഷം രൂപയാണ് ലോട്ടറി വകുപ്പ് സെർവർ സുരക്ഷയ്ക്ക് ചെലവാക്കുന്നത്.
സംഭവത്തിൽ തങ്ങളുടെ ലോട്ടറി ഏജൻസി കോഡ് ആരോ ദുരുപയോഗം ചെയ്യുകയായിരുന്നെന്ന് കേസിൽ പ്രതികളായ മൂവാറ്റുപുഴ സ്വദേശികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ലോട്ടറിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി വേണം: കെ കെ അഷ്റഫ്
കൊച്ചി: കേരള ലോട്ടറിയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ സോഫ്ട്‍വെയർ ഹാക്ക് ചെയ്ത ഏജൻറുമാർ
ക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ കെ അഷ്റഫ് ആവശ്യപ്പെട്ടു.
ലോട്ടറി സോഫ്റ്റ് വെയർ ഹാക്കർമാർക്കെതിരെ ഉടൻ നടപടി വേണമെന്നാവശ്യപ്പെട്ട് ആൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എഐടിയുസി) നേതൃത്വത്തിൽ എറണാകുളം ലോട്ടറി റീജിയണൽ ജോയിൻ്റ് ഡയറക്ടറുടെ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന് വരുമാനം നേടിക്കൊടുക്കുന്ന ലോട്ടറിയുടെ നിലനിൽപിനും അതിൻ്റെ വിശ്വാസ്യത സംരക്ഷിക്കുന്നതിനും സർക്കാരിന് ഉത്തരവാദിത്യമുണ്ട്.
കുറ്റക്കാർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുന്നതിൽ അലംഭാവം തുടർന്നാൽ അതിശക്തമായ പ്രക്ഷോഭമായി ഇത് മാറുമെന്നും ഉദ്യോഗസ്ഥന്മാരുടെ വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറ്റൊരു തൊഴിലും ചെയ്യാൻ കഴിയാത്ത ആയിരക്കണക്കിന് ആളുകൾ തൊഴിലിനായി ആശ്രയിക്കുന്ന ലോട്ടറി മേഖലയുടെ നിലനിൽപ്പ് സംരക്ഷിക്കേണ്ടതും സർക്കാരിൻ്റ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ ജില്ലാ പ്രസിഡൻറ് ഷാജി ഇടപ്പള്ളി അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി , യുണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി ബാലൻ , സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി എം ജമാൽ , ജില്ലാ സെക്രട്ടറി ബാബു കടമക്കുടി , എറണാകുളം മേഖല സെക്രട്ടറി ജോസ് മാമല എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ മധുസൂദനൻ നമ്പ്യാർ ,, ടി എസ് ബാബു , ,ഷിബു പോൾ , വിജീഷ് കുനിയിൽ ,അമ്മു എസ് ബാബു എന്നിവർ സന്നിഹിതരായി.
മേനക ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിന് വി കെ
ഗോപി , വിഷ്ണു കുന്നത്തുനാട് , ജോസഫ് സാർദോ , അബ്ദുൾ നാസർ , അൻസാർ അമ്പാട്ടുകാവ് , ജോയ് മറ്റൂർ ,മായ വിജയൻ , എം എസ് റെജി
തുടങ്ങിയവർ നേതൃത്വം നൽകി.
ഹാക്കിങ് കേസ് വിജിലൻസ് അന്വേഷിക്കുക, കൂടുതൽ സെയിം നമ്പർ ടിക്കറ്റു വിൽക്കുന്നവർക്കെതിരെ നടപടിയെടുക്കുക, ഇതര സംസ്ഥാനങ്ങളിലേക്കും നവമാധ്യമങ്ങൾ വഴിയുമുള്ള ലോട്ടറി വിൽപനക്കെതിരെ നടപടിയെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.