രായമംഗലത്ത് മോഷണം; 11 പവൻ സ്വർണവും പണവും കവർന്ന് അസമിലേക്ക് ഒളിച്ചോടിയ പ്രതിയെ സിനിമ സ്റ്റൈലിൽ പിടികൂടി കുറുപ്പംപടി പോലീസ്
കൊച്ചി: വീട്ടിൽ നിന്ന് 11 പവൻ സ്വർണവും 15,000 രൂപയും കവർന്ന് അസമിലേക്ക് ഒളിച്ചോടിയ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് സാഹസികമായി പിടികൂടി. അസം മൊറിഗാവ് മൊയ്റാബറി സ്വദേശിയായ റെക്കിബുൽ ഹുസൈൻ (24) ആണ് പിടിയിലായത്.
പെരുമ്പാവൂർ കുറുപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധിയിലെ രായമംഗലം കൂട്ടുമഠം പ്രദേശത്തെ വാടകവീട്ടിൽ താമസിക്കുന്ന സ്ത്രീയുടെ വീട്ടിലാണ് മോഷണം നടന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
ശാസ്ത്രീയ പരിശോധനകളും വിവരശേഖരണവും നടത്തിയ അന്വേഷണസംഘം പ്രതിയെ അസമിൽ തിരിച്ചറിഞ്ഞു. മോഷണത്തിന് ശേഷം നാട്ടിലേക്ക് രക്ഷപ്പെട്ട ഇയാളെ പിടികൂടാൻ പൊലീസ് അസമിലെത്തി. വേഷംമാറി നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്.
പിടികൂടാനെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ട്രെയിനിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പിന്തുടർന്ന പൊലീസ് സംഘം ട്രെയിനിൽ കയറി സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു.
പ്രതിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളായ ചെയിൻ, വളകൾ, സ്റ്റഡുകൾ, കമ്മലുകൾ എന്നിവയുടെ ഭാഗങ്ങളും പൊലീസ് കണ്ടെത്തി.
എഎസ്‌പി ഹാർദ്ദിക് മീണയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ വി. രാജേഷ് കുമാർ, സബ് ഇൻസ്പെക്ടർ ബി.എം. ചിത്തുജി, സീനിയർ സിപിഒമാരായ ശ്രീജിത്ത് രവി, അരുൺ കെ. കരുണ്‍, എം.ആർ. രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
English Summary
A migrant worker who stole gold and cash from a house in Kerala and fled to Assam was arrested in a dramatic police operation. He was caught while attempting to escape by train, and stolen ornaments were recovered.
മോഷണം, പൊലീസ് അറസ്റ്റ്, അസം, സ്വർണ മോഷണം, കേരളം, കുറ്റവാർത്ത, കുറുപ്പുംപടി, പെരുമ്പാവൂർ








