തിരുവനന്തപുരം: ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. തിരുപുറം സ്വദേശി രമേഷ് (40) നെയാണ് പൊലീസ് പിടികൂടിയത്. കിഴക്കേക്കര സ്വദേശി ബേബിമോനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബേബിമോനെ അക്രമിച്ചതിനു ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.
വീടിനടുത്തായുള്ള മില്ലിനെ ചൊല്ലിയുള്ള തർക്കമാണ് വധശ്രമത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.
സംഭവ ശേഷം ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാൾ തിരുവനന്തപുരം നഗരത്തിലുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. തിരുവന്തപുരം മെഡിക്കല്‍ കോളെജിന് സമീപത്തെ ഒളിസങ്കേതത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.