മലപ്പുറം: ചോലനായ്ക്ക യുവതി പാറക്കുഴിയിൽ വീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് അജ്ഞാത ശബ്ദസന്ദേശം പുറത്തു വന്നു. ഇതേ തുടർന്ന് മരിച്ച യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.
കുപ്പമലയിലെ ഷിബുവിന്റെ ഭാര്യ 27കാരിയായ മാതിയാണ് നവംബർ 30ന് പാറയിൽ നിന്ന് വീണ് മരിച്ചത്. പിന്നീട് ബന്ധുക്കൾ മൃതദേഹം എടുത്ത് സംസ്കരിച്ചിരുന്നു. നെടുങ്കയം ഉൾവനത്തിലുള്ള പാറമടക്കിലാണ് ഇവരുടെ കുടുംബം താമസിച്ചിരുന്നത്.
മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നും പാറയിൽനിന്നുള്ള വീഴ്ചയുടെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നും പ്രാഥമിക റിപ്പോർട്ടിൽ മനസിലായിരുന്നു.
ഇതിനിടെ യുവതിയെ ഭർത്താവ് ഷിബു കഴുത്തറുത്ത് കൊന്ന് പാറയിൽനിന്ന് തള്ളിയിട്ടതാണെന്ന് ചോലനായിക്ക വിഭാഗത്തിലെ തന്നെ ഒരു യുവാവിന്റെ ശബ്ദ സന്ദേശം പുറത്തു വന്നതാണ് സംശയത്തിന് വഴിവച്ചത്.
ഇതിന് പിന്നാലെയാണ് എ.ഡി.എമ്മിന്റെ നിർദേശത്തെ തുടർന്ന് നിലമ്പൂർ തഹസിൽദാർ സി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സർജന്മാർ ഉൾപ്പെടെയുള്ളവർ ഇന്നലെ കുപ്പമലയിലെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി.
പോസ്റ്റ്മോർട്ടത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അടയാളമൊന്നും കണ്ടെത്തിയില്ല. അത് മാത്രമല്ല വീഴ്ചയുടെ ആഘാതത്തിലേറ്റ പരുക്കാണ് മരണകാരണമെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.
വന്യമൃഗങ്ങൾക്ക് എത്താനാവാത്ത കൊക്കക്ക് സമാനമായ കുഴിയുള്ള ഭാഗത്തെ പാറ മടക്കിൽ ഇവരുടേത് ഉൾപ്പെടെ നാലു കുടുംബങ്ങളാണ് താമസിക്കുന്നത്.
രാത്രിയിൽ മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയപ്പോൾ കാൽ വഴുതി 80 അടിയോളം താഴ്ചയുള്ള പാറ കുഴിയിലേക്ക് വീണാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
വിവരമറിഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ച സ്ഥലത്തെത്തിയ പൊലീസുകാരോടും വനപാലകരോടും മാതിയുടെ ഭർത്താവും സഹോദരൻ വിജയനും മറ്റു ബന്ധുക്കളും മൊഴി നൽകിയിരുന്നു.
എന്നാൽ അയൽവാസിയുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിനെ തുടർന്നാണ് പൂക്കോട്ടുംപാടം പൊലീസ് ഉന്നതാധികാരികൾക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ എ.ഡി.എം അനുമതി നൽകിയത്.
കരുളായിയിൽ നിന്നും ഏകദേശം മുപ്പത് കിലോമീറ്റർ അകലെയായിട്ടുള്ള സംഭവം നടന്ന സ്ഥലത്തേക്ക് പുലർച്ചെ 5.45ഓടെയാണ് വിവിധ വകുപ്പ് അധികൃതർ പുറപ്പെട്ടത്.