ശ്രീപദ്മനാഭസ്വാമി ക്ഷേത്രം മതിലകം ഓഫീസിലേക്ക് വ്യാഴാഴ്ച രാവിലെ പറന്നെത്തിയ ഒരു മൈനയെക്കണ്ട ആളുകൾ അല്പമൊന്ന് ശ്രദ്ധിച്ചു. Amazed to see that this bird jumped out to save its fellow creature
ചിലച്ചുകൊണ്ട് മൈന എത്തിയതിന്റെ കാരണം തിരഞ്ഞിറങ്ങിയവർ തിരിച്ചറിഞ്ഞു, മൈന ചിലച്ചത് സഹജീവിയുടെ രക്ഷയ്ക്കായി.
അസ്വാഭാവികമായ പക്ഷിയുടെ കരച്ചിൽ കേട്ട് അതിനെ ജീവനക്കാർ പിന്തുടർന്നു.
നിർത്താതെ ചിലച്ച് ജീവനക്കാരുടെ ശ്രദ്ധ ആകർഷിച്ച മൈന പുറത്തേക്കു പറന്നപ്പോൾ ക്ഷേത്ര ജീവനക്കാർ പിന്നാലെ പോകുകയായിരുന്നു.
മൈന പറന്നെത്തിയ സ്ഥലത്തേക്ക് എത്തിയ ജീവനക്കാർ കണ്ടത് സമീപത്തെ പൈതൃകമന്ദിരത്തിന്റെ മേൽക്കൂരയിലെ തടികൾക്കിടയിൽ കാൽ കുടുങ്ങിയ മറ്റൊരു മൈനയെയായിരുന്നു.
വടക്കേനടയിലെ ശ്രീപാദം കൊട്ടാരത്തിന് സമീപത്തെ പൈതൃകമന്ദിരത്തിന്റെ രണ്ടാംനിലയിലെ മേൽക്കൂരയുടെ തടികൾക്കിടയിലാണ് മൈനകളിലൊന്ന് കാൽ കുടുങ്ങി തലകീഴായിക്കിടന്നത്. സമീപത്ത് മറ്റൊരു മൈനയുമുണ്ടായിരുന്നു.
ഉടൻതന്നെ ക്ഷേത്രം മാനേജർ ബി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ മൈനയെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു.
കോണി ഉപയോഗിച്ച് ഓഫീസ് ജീവനക്കാരൻ വിനേഷ് മുകളിലേക്കു കയറി മൈനയെ രക്ഷപ്പെടുത്തി. പക്ഷിയുടെ സഹജീവി സ്നേഹം കണ്ട് അത്ഭുതം കൂറിയിരിക്കുകയാണ് ഈ കാഴ്ച കണ്ടവരെല്ലാം.