ആലപ്പുഴ: കേരള സർക്കിളിൽ എല്ലാ ബിഎസ്എൻഎൽ മൊബൈൽ ടവറുകളും 4ജി സേവനത്തിലേക്ക് മാറ്റിയ ആദ്യ ജില്ലയായി ആലപ്പുഴ.
ആലപ്പുഴ ജില്ലയിൽ നിലവിലുള്ള 312 2ജി/3ജി മൊബൈൽ ടവറുകളും കഴിഞ്ഞ ദിവസം 4ജി സേവനത്തിലേക്ക് മാറി.
ഇതുകൂടാതെ പുതുതായി അനുവദിച്ച 31 ടവറുകളിൽ 10 എണ്ണം ഇതിനോടകം സജ്ജമായിട്ടുണ്ട്. ബാക്കിയുള്ള 21 ടവറുകൾ കൂടി 31നകം പ്രവർത്തനസജ്ജമാകുന്നതോടെ ജില്ലയിലെ 4ജി വിന്യാസം പൂർണമായും പൂര്‍ത്തിയാകും.
ബിഎസ്എൻഎലിന് ആലപ്പുഴ ജില്ലയിലാകെ 6 ലക്ഷത്തിലേറെ മൊബൈൽ വരിക്കാറുണ്ട്. ഞായറാഴ്ചകളിൽ ഉൾപ്പെടെ പ്രത്യേക ക്യാംപുകൾ നടത്തി ബിഎസ്എന്‍എല്‍ വരിക്കാരുടെ എണ്ണം കൂട്ടുന്നുണ്ട്.
ആലപ്പുഴ ബീച്ച്, കലക്ടറേറ്റിൽ വാഹനത്തിൽ ഘടിപ്പിച്ച ടവർ, പരുമല ആശുപത്രിക്കു സമീപത്തെ മൊബൈൽ ടവർ എന്നിവയാണ് അവസാനഘട്ടത്തിൽ 4ജി സേവനത്തിലേക്ക് എത്തിയിരിക്കുന്നത്.
യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് 500 സാച്ചുറേഷൻ പ്രോജക്ടിന് കീഴിൽ അനുവദിക്കപ്പെട്ട നാല് 4ജി സാച്ചുറേഷൻ മൊബൈൽ ടവറുകളിൽ രണ്ടെണ്ണം പ്രവർത്തനം തുടങ്ങി.
തൈക്കാട്ടുശേരി പഞ്ചായത്തിലെ ഉളവയ്പ്, കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം എന്നിവിടങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്.
ബാക്കിയുള്ള രണ്ട് ടവറുകളും 31ന് ഉള്ളിൽ പ്രവർത്തനമാരംഭിക്കും.
കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്ന റീച്ചാര്‍ജ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍ മറ്റുള്ള നെറ്റ് വർക്കുകളോട് മത്സരിക്കുകയാണ്. ഇപ്പോള്‍ ഒരു പുതുക്കിയ വാര്‍ഷിക റീച്ചാര്‍ജ് പാക്ക് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അവതരിപ്പിച്ചിരിക്കുന്നു.
അധിക വാലിഡിറ്റിയോടെ വരുന്ന ഈ പ്രത്യേക പ്രീപെയ്ഡ് റീച്ചാര്‍ജില്‍ ഡാറ്റയും കോളും എസ്എംഎസും 365 ദിവസവും ലഭിക്കും.
ഹോളി ഓഫര്‍ എന്ന നിലയ്ക്കാണ് ബിഎസ്എന്‍എല്‍ 1499 രൂപയുടെ പുതുക്കിയ റീച്ചാര്‍ജ് പ്ലാന്‍ കൊണ്ടുവന്നത്. നേരത്തെ 336 ദിവസമായിരുന്നു ഈ പ്ലാനിന് വാലിഡിറ്റി. എന്നാലിപ്പോള്‍ 29 ദിവസം കൂടി അധികം നല്‍കി 1499 രൂപ റീച്ചാര്‍ജിന്റെ വാലിഡിറ്റി 365 ദിവസത്തിലേക്ക് അഥവാ ഒരു വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. അണ്‍ലിമിറ്റഡ് കോളിന് പുറമെ ദിവസവും 100 വീതം സൗജന്യ എസ്എംഎസ്, ആകെ 24 ജിബി ഡാറ്റ എന്നിവയാണ് ഈ റീച്ചാര്‍ജ് പ്ലാനിന്റെ പ്രത്യേകതകള്‍.