തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അതീവ അടിയന്തര സാഹചര്യത്തിൽ തിരിച്ചിറക്കി. വെളളിയാഴ്ച രാത്രി 7.54 -ഓടെ 171 യാത്രക്കാരും പൈലറ്റ് ഉൾപ്പെടെ ഏഴുജീവനക്കാരുമായി പുറപ്പെട്ട എയർ അറേബ്യയുടെ വിമാനമാണ് തിരികെ 8.30 ഓടെ തിരിച്ചിറിക്കയത്.
വിമാനം പുറപ്പെട്ട് ഏതാനും സമയത്തിനുശേഷം പിൻഭാഗത്തുളള ചക്രങ്ങളുടെ ഹൈഡ്രോളിക് സംവിധാനത്തിന് സാങ്കേതിക തകരാറുണ്ടായതായി ക്യാപ്ടന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേ തുടർന്ന് ദീർഘദൂര യാത്ര ചെയ്യാനാവില്ലെന്നും വിമാനം തിരിച്ചിറക്കണമെന്നും ക്യാപ്ടൻ വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോൾ ടവറിൽ അറിയിച്ചു.
ഇതേ തുടർന്ന് വിമാനത്താവളത്തിലെ അഗ്നിരക്ഷാസേന, മെഡിക്കൽ സംവിധാനം, സി.ഐ.എസ്.എഫിന്റെ ക്യൂആർടി കമാൻഡോകൾ,വിമാനകമ്പനി ജീവനക്കാർ എന്നിവർ അടിയന്തര സാഹചര്യത്തെ നേരിടാനുളള സൗകര്യങ്ങൾ സജ്ജമാക്കി.
തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്കുളള ദീർഘ ദൂര യാത്രക്കായി ഇന്ധനം നിറച്ചായിരുന്നു വിമാനം പുറപ്പെട്ടത്. തിരിച്ചിറങ്ങാനുളള ഇന്ധനം നിലനിർത്തിശേഷം അധികമുളളത് വട്ടം ചുറ്റി പറന്ന് തീർക്കാനും എ.ടി.സി നിർദേശിച്ചു.
തിരിച്ചിറങ്ങാനുളള ഇന്ധം നിലനിർത്തിയശേഷം വിമാനം സുരക്ഷിതമായി 8.30- ഓടെ ലാൻഡ് ചെയ്തു. ഹൈഡ്രോളിക് സംവിധാനത്തിന് തകരാറുളളതിനാൽ വിമാനത്തെ റൺവേയിൽ നിന്ന് വിദൂരത്തിലുളള 44 എന്ന് ബേയിലേക്ക് മാറ്റി.
യാത്രക്കാരെ പുറത്തിറക്കി സുരക്ഷാ മേഖലയിലേക്കും മാറ്റി. വിമാനകമ്പനിയുടെ സാങ്കേതിക സംഘം തകരാർ പരിഹരിക്കുകയാണ്. വിമാനം പുറപ്പെടുന്നതിനെക്കുറിച്ചുളള വിവരം ലഭ്യമായിട്ടില്ല.