നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം എങ്ങനെ നടത്തും; അന്വേഷണത്തിലെ പാളിച്ചകൾ അക്കമിട്ട് നിരത്തി കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിൽ ഗൗരവമായ പാളിച്ചകളുണ്ടായതായി ചൂണ്ടിക്കാട്ടി വിചാരണ കോടതി.
1714 പേജുള്ള വിധിന്യായത്തിൽ, ഒരു സ്ത്രീയാണ് ക്വട്ടേഷൻ നൽകിയതെന്ന് ഒന്നാം പ്രതി പറഞ്ഞതായി അതിജീവിത മൊഴി നൽകിയിട്ടുണ്ടെങ്കിലും, അതുമായി ബന്ധപ്പെട്ട യാതൊരു അന്വേഷണവും നടന്നിട്ടില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി.
ഒന്നാം പ്രതിയായ എൻ.എസ്. സുനി (പൾസർ സുനി) ക്വട്ടേഷൻ നൽകിയവർ അടുത്ത ദിവസം രാവിലെ 10ന് ശേഷം ബന്ധപ്പെടുമെന്നും, പകർത്തിയ ദൃശ്യങ്ങൾ അവർക്ക് കൈമാറുമെന്നും അതിജീവിതയെ അറിയിച്ചതായി മൊഴിയിലുണ്ട്.
ക്വട്ടേഷൻ ഒരു സ്ത്രീ നൽകിയതാണെന്നും ശത്രുക്കളെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമല്ലോ എന്നും സുനി ചോദിച്ചതായും മൊഴിയിലുണ്ട്.
എന്നാൽ, ഈ നിർണായക വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷണസംഘം നടപടിയെടുത്തില്ലെന്ന് കോടതി നിരീക്ഷിച്ചു.
ആദ്യ അന്വേഷണ റിപ്പോർട്ടിൽ ഒന്നുമുതൽ ആറുവരെ പ്രതികൾ ചേർന്ന് നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താനും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനുമുള്ള ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം.
ഒന്നാം പ്രതി ജയിലിൽ നിന്ന് എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ എട്ടാം പ്രതിയായി ചേർത്തത്.
ആദ്യം ക്വട്ടേഷൻ സ്ത്രീ നൽകിയതാണെന്ന് പറഞ്ഞ സുനി പിന്നീട് മൊഴി മാറ്റി ദിലീപാണ് നൽകിയതെന്ന് പറഞ്ഞു.
എന്നാൽ ആ സ്ത്രീ ആരാണെന്ന് കണ്ടെത്താൻ പ്രോസിക്യൂഷൻ ശ്രമിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പൾസർ സുനിയും ദിലീപും തമ്മിൽ ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട തെളിവുകൾ ദിലീപ് മൊബൈൽ ഫോണിൽ നിന്ന് നീക്കം ചെയ്തുവെന്നതും തെളിയിക്കാനായില്ല. എട്ടാം പ്രതി ക്വട്ടേഷൻ നൽകിയെന്ന ആരോപണത്തിനും മതിയായ തെളിവുകളില്ലെന്ന് കോടതി പറഞ്ഞു.
2017 ഏപ്രിൽ 18ന് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ, ഒന്നുമുതൽ ആറുവരെ പ്രതികൾ നടത്തിയ ഗൂഢാലോചനയും ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനുള്ള തുടരന്വേഷണവും പരാമർശിച്ചിരുന്നു.
എന്നാൽ, 2017ൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുൻപ് നടത്തിയ ചോദ്യംചെയ്യലുകളിൽ അതിജീവിതയോ മറ്റ് സാക്ഷികളോ ദിലീപിന്റെ പേര് പറഞ്ഞിരുന്നില്ല.
ഭയം കാരണം പേര് പറഞ്ഞില്ലെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചില്ല. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട അന്വേഷണസംഘം ഉണ്ടായതിനാൽ ഭയത്തിന് അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.
2015ൽ അതിജീവിത എട്ടാം പ്രതിക്കെതിരെ നൽകിയ ഇന്റർവ്യൂ അന്വേഷണസംഘം പരിഗണിക്കേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
2017 നവംബർ 22ന് സമർപ്പിച്ച അനുബന്ധ റിപ്പോർട്ടിൽ, ക്വട്ടേഷൻ നൽകിയതും ഗൂഢാലോചനയും എട്ടാം പ്രതിയുമായി ബന്ധിപ്പിച്ചു.
എന്നാൽ, ഒന്നാം പ്രതിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സ്ത്രീകളെ സാക്ഷികളാക്കി ഉൾപ്പെടുത്തിയില്ലെന്നും, കുറ്റകൃത്യത്തെക്കുറിച്ച് അവർക്കറിയാമായിരുന്നേക്കാമെന്ന സാധ്യത പോലും പരിശോധിച്ചില്ലെന്നും കോടതി പറഞ്ഞു.
ഗൂഢാലോചന 2013ൽ തുടങ്ങിയതായും 2017ൽ ആക്രമണം നടന്നതായും പ്രോസിക്യൂഷൻ വാദിച്ചു. സുനി മറ്റൊരു കേസിൽ ഒളിവിലായതിനാൽ വൈകിയതെന്ന വാദവും കോടതി വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തി.
വിവാഹമോതിരം ചിത്രീകരിക്കാൻ നിർദേശിച്ചെന്ന ആരോപണവും, ഗോവയിൽ റിഹേഴ്‌സൽ നടത്തിയെന്ന വാദവും, ഗോവയിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം ദിലീപിന്റെ ആലുവയിലെ വീടിനടുത്ത് സുനി എത്തിയെന്ന വാദവും കോടതി തള്ളി.
ഫോൺ എവിടെ?
ആക്രമണ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ചതെന്ന് പറയുന്ന മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല.
ഫോൺ ഒന്നാം പ്രതിയുടെ അഭിഭാഷകന്റെ കൈവശമുണ്ടായിരുന്നുവെന്നും മറ്റൊരു അഭിഭാഷകൻ അത് നശിപ്പിച്ചുവെന്നുമുള്ള അന്വേഷണ റിപ്പോർട്ടിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി, ഇത്തരമൊരു അവകാശവാദത്തിന് തുടർ അന്വേഷണം എങ്ങനെ നടത്തുമെന്ന് കോടതി ചോദിച്ചു.
മെമ്മറി കാർഡ്:
മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന വിഷയത്തിൽ, ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ എട്ട് ഫയലുകൾ സുരക്ഷിതമാണെന്നും വിചാരണയെ ഇത് ബാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
ലിംഗനീതി ബോധവത്കരണം:
ലിംഗനീതിയെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകത കോടതി ആമുഖത്തിൽ ഊന്നിപ്പറഞ്ഞു.
സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ സമൂഹത്തെ മുഴുവൻ ബാധിക്കുമെന്നും, എന്നാൽ ഈ കേസിലെ ഘടകങ്ങൾ കണക്കിലെടുത്താൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി.
ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ തൊണ്ടിമുതലുകൾ പൂർണമായും നശിപ്പിക്കാൻ സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കണമെന്നും, നശിപ്പിച്ചതിന്റെ റിപ്പോർട്ട് സമർപ്പിച്ച് സ്ഥിരം രേഖയായി സൂക്ഷിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു.
English Summary
The trial court found serious lapses in the investigation of the actress assault case. Despite the survivor stating that the prime accused initially claimed a woman had placed the contract, no investigation was conducted into that claim. The court held that the prosecution failed to prove a criminal conspiracy between the prime accused and actor Dileep, failed to establish destruction of digital evidence, and could not trace the mobile phone allegedly used to record the assault. Several prosecution theories, including long-term conspiracy and rehearsals, were rejected. While emphasizing the need for gender justice awareness, the court concluded that the circumstances did not warrant maximum punishment. The court ordered the complete destruction of the seized assault visuals under forensic supervision.
actress-assault-case-trial-court-finds-investigation-lapses
Actress assault case, Malayalam cinema, trial court verdict, investigation lapses, Pulsar Suni, Dileep, Kerala court, gender justice









