ചെന്നൈ: ഭരണകക്ഷിയായ ഡിഎംകെയുടെ സീറ്റിൽ നടൻ കമൽഹാസൻ തമിഴ്നാട്ടിൽ നിന്നും രാജ്യസഭയിലേക്ക്. ഇതിനായുള്ള ചർച്ചകൾ കഴിഞ്ഞ ദിവസം ഡിഎംകെ മന്ത്രി ശേഖർബാബു നടത്തിയിരുന്നു. ശേഖർ ബാബു കമലിനെ കണ്ടത് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരമായിരുന്നു.
ജൂലൈയിൽ ഒഴിവുവരുന്ന 6 രാജ്യസഭ സീറ്റിൽ ഒന്നു മക്കൾ നീതി മയ്യത്തിന് നൽകുമെന്ന് അറിയിച്ചതായാണ് ലഭിക്കുന്ന വിവരം. കമൽ തന്നെ മത്സരിക്കാൻ സാധ്യതയെന്ന് മക്കൾ നീതി മയ്യം വക്താവ് മുരളി അപ്പാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഡിഎംകെ നേരത്തെ തന്നെ സീറ്റ് ഉറപ്പ് നൽകിയതാണെന്നും മക്കൾ നീതി മയ്യം വക്താവ് വ്യക്തമാക്കി. ഡിഎംകെയ്ക്ക് വേണ്ടി 2024 തെരഞ്ഞെടുപ്പിൽ കമൽ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കമലിൻറെ പാർട്ടിക്ക് രാജ്യസഭ സീറ്റ് ഡിഎംകെ വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ പാലിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.