തിരുവനന്തപുരം: തലസ്ഥാനത്ത് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാനെ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് ശേഷം എലിവിഷം കഴിച്ചതായി വെളിപ്പെടുത്തിയതിനെ തുടർന്നാണ് പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അതേസമയം അഫാന്‍ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് അറിയിച്ചു.
വിദേശത്തായിരുന്ന പ്രതി കുറച്ചുകാലം മുന്‍പാണ് നാട്ടിലെത്തിയതെന്നും വിവരമുണ്ട്. അഫാന്റെ പിതാവ് ദീര്‍ഘകാലമായി വിദേശത്താണ്. എന്തിനാണ് കൊലപാതകം നടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. പിതാവിന്റെ മാതാവ് സൽമബീവി (88), ബന്ധുക്കളായ ലത്തീഫ് (66), ഷാഹിദ (58), സഹോദരൻ അഫ്സാൻ (13), പെൺസുഹൃത്ത് ഫര്‍സാന എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. കാൻസർ രോഗിയായ മാതാവ് ഷെമി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
സ്വന്തം വീട്ടുകാരെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയും ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും ചെയ്താണ് കൊലപാതകം നടത്തിയത്. മൂന്ന് സ്ഥലങ്ങളില്‍ ചെന്നാണ് പ്രതി ബന്ധുക്കളെ കൊലപ്പെടുത്തിയത്. പേരുമനയിലെ സ്വന്തം വീട്ടില്‍ താന്‍ വിളിച്ചിറക്കിക്കൊണ്ടുവന്ന പെൺകുട്ടിയെയും അനിയന്‍ അഫ്‌സാനേയും കൊലപ്പെടുത്തി. തുടർന്ന് എന്‍ എന്‍ പുരത്തെ വീട്ടില്‍ ചെന്ന് അച്ഛന്റെ മാതാവ് സല്‍മാ ബീവിയേയും പാങ്ങോട് ചെന്ന് ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരേയും കൊലപ്പെടുത്തുകയായിരുന്നു.