അമ്മ വീട്ടിൽ വിരുന്നെത്തിയ മൂന്നു വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണു. ഒന്നും നോക്കാതെ പിന്നാലെ ചാടിയ കുട്ടിയുടെ മുത്തശ്ശി കുട്ടിയെ രക്ഷിച്ചു.എരുമപ്പെട്ടി കരിയന്നൂരിലെ അമ്മ വീട്ടിൽ വിരുന്നെത്തിയ വെള്ളറക്കാട് പാറയ്ക്കൽ വീട്ടിൽ അഫ്‌സലിന്റെയും ഫർസാനയുടെയും മകൻ ഇമാദിനെയാണ് മുത്തശ്ശി റോജുര കിണറ്റിൽനിന്ന് ജീവിതത്തലേക്ക് പിടിച്ചുകയറ്റിയത്.
വ്യാഴാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. കുട്ടി കളിക്കുന്നതിനിടെ സമീപത്തെ പറമ്പിലെ കിണറ്റിൽ വീഴുകയായിരുന്നു. ഏഴടിയോളം വെള്ളമുള്ള കിണറ്റിൽ വീണ കുട്ടി പൊങ്ങിവന്നപ്പോൾ പമ്പ് സെറ്റിന്റെ പൈപ്പിൽ പിടിച്ചുതൂങ്ങി കരഞ്ഞു. കുഞ്ഞ് വീണതു കണ്ട ഉമ്മയുടെ ഉമ്മ റെജുല കിണറ്റിലേക്ക് എടുത്തുചാടി. കുട്ടിയെ എടുത്ത് നിലയുള്ള അങ്കിലേക്ക് നിന്നു.
ഓടിയെത്തിയ അയൽവാസി വേലായുധൻ ഉടൻ ഇവരെ കരയ്ക്കു കയറ്റാൻ കിണറ്റിലിറങ്ങി. നാട്ടുകാർ ചേർന്ന് കയറും കസേരയും ഉപയോഗിച്ച് രണ്ടു പേരെയും മുകളിലേക്കു കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കഴുത്തോളം വെള്ളത്തിൽ ഒരു മണിക്കൂറോളം ഇവർ കുട്ടിയുമായി കിണറ്റിൽക്കുടുങ്ങി. കുന്നംകുളം അഗ്നി രക്ഷാ സേനയെത്തിയാണ് രണ്ടുപേരെയും മുകളിലെത്തിച്ചത്. രണ്ടുപേരെയും ആശുപത്രിയിലെത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി.
അഗ്നി രക്ഷാ സേന ഓഫീസർമാരായ വിജയ് കൃഷ്ണ, ശ്രീജിത്ത്, റഫീഖ്, ജിഷ്ണു, രഞ്ജിത്ത്, ഗോഡ്‌സൺ എന്നിവർ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി. എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകരും എരുമപ്പെട്ടി പോലീസും സ്ഥലത്തെത്തിയിരുന്നു.
English summary: A three-year-old boy in a buffalo box fell into an uncovered well; The grandmother jumped into the well and saved the child! He stood neck-deep in water for hours