ഹരിയാനയിൽ പശുക്കടത്തുകാരനെന്ന് ആരോപിച്ച് പ്ലസ് ടു വിദ്യാർഥിയെ വെടിവച്ചു കൊലപ്പെടുത്തി. ഫരീദാബാദ് സ്വദേശി ആര്യൻ മിശ്രയാണ് കൊല്ലപ്പെട്ടത്. ആര്യനും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ 30 കിലോമീറ്ററോളം പിന്തുടര്‍ന്നശേഷം അക്രമിസംഘം വെടിവയ്ക്കുകയായിരുന്നു. A Plus Two student was shot and killed on suspicion of being a cow smuggler
ഓഗസ്റ്റ് 23ന് സംഭവത്തിൽ 5 പേർ അറസ്റ്റിൽ. പശു സംരക്ഷകർ എന്ന് അവകാശപ്പെടുന്ന അനിൽ കൗശിക്, വരുൺ, കൃഷ്ണ, അദേഷ്, സൗരഭ് എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ സ്ത്രീകളെക്കൂടി കണ്ടപ്പോഴാണ് ആളുമാറിയെന്ന് അക്രമിസംഘത്തിന് മനസ്സിലായത്.
രണ്ട് കാറുകളില്‍ ഫരീദാബാദില്‍ പശുക്കടത്തുകാര്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അക്രമിസംഘം തിരച്ചിലിനിറങ്ങിയത്. ആര്യന്റെയും സുഹൃത്തുക്കളായ ഷാന്‍കി, ഹര്‍ഷിത് എന്നിവരും സഞ്ചരിച്ച കാർ കണ്ട സംഘം ഗധ്പുരിയില്‍നിന്ന് ഡല്‍ഹി–ആഗ്ര ദേശീയപാത വരെ ഇവരെ പിന്തുടര്‍ന്നു.
പട്ടേല്‍ ചൗക്കില്‍ വച്ച് ഇവരോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഷാന്‍കിയോട് വിരോധമുള്ള സംഘത്തില്‍പ്പെട്ടവരാണെന്ന് ഭയന്ന് അവര്‍ കാറോടിച്ച് പോയി. ഹര്‍ഷിതാണ് കാറോടിച്ചിരുന്നത്. ഒടുവില്‍ ഗുണ്ടാസംഘം കാറിനുനേരെ വെടിവച്ചു.
ഡ്രൈവര്‍ സീറ്റിനരികിലിരുന്ന ആര്യന്റെ കഴുത്തില്‍ വെടിയേറ്റു. വാഹനം നിര്‍ത്തിയപ്പോൾ തിരിച്ച് വെടിയുതിർക്കാനെന്നു കരുതി അക്രമികള്‍ വീണ്ടും വെടിയുതിര്‍ത്തു. ഇതും ആര്യനാണ് കൊണ്ടത്. ഇതോടെ ആര്യൻ മരിക്കുകയായിരുന്നു.