ബംഗളൂരു: ഐപിഎസ് പ്രൊബേഷണറി ഓഫീസറായി ജോലിയിൽ പ്രവേശിക്കാൻ പോയ ആൾ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശി ഹർഷ് ബർധൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. 25 വയസായിരുന്നു.
2023 കർണാടക കേഡർ ഉദ്യോഗസ്ഥനാണ്. മൈസുരുവിലെ പൊലീസ് അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം ഹാസനിലെ എഎസ്‍പിയായി ചാർജ് എടുക്കാനായി പോകുന്നതിനിടെയാണ് അപകടം.
ഹാസന് അടുത്തുള്ള കിട്ടനെയിൽ വെച്ച് ഇന്നലെ വൈകിട്ട് 4.20-ഓടെയാണ് സംഭവം. ഹർഷ് ബർധൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനം സമീപത്തുള്ള മരത്തിലും പിന്നീട് അടുത്തുള്ള വീടിന്‍റെ മതിലിലും ഇടിച്ചാണ് നിന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹർഷ് ബർധനെ ഉടനെ ഹസ്സനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് കൊണ്ട് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. വാഹനമോടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേഗൗഡയെ ഗുരുതരപരിക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.