തൊടുപുഴ: ‘എല്ലാവരും ഉറക്കമായോ….. നാളെ കുട്ടികളെ സ്കൂളിലേക്കും കോളേജിലേക്കും വിടേണ്ട കേട്ടോ…. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച (02.12.2024) ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്’ -ഇന്നലെ രാത്രി 11.22ന് ഇടുക്കി ജില്ല കലക്ടർ വി. വിഗ്നേശ്വരി ഫേസ്ബുക് പേജിൽ കുറിച്ച വരികളാണ് ഇത്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
കുറിപ്പിന്റെ പൂർണരൂപം:
‘എല്ലാവരും ഉറക്കമായോ….. നാളെ കുട്ടികളെ സ്കൂളിലേക്കും കോളേജിലേക്കും വിടേണ്ട കേട്ടോ…. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച (02.12.2024) ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്കണവാടികൾ, മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.
ജില്ലയിലെ അഞ്ച് താലൂക്കുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിക്കണം .അതിനുശേഷം മുൻപ് സൂചിപ്പിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ചു മാത്രമേ ഉത്തരവിറക്കാൻ ആകൂ…. വൈകിയതിന് കാരണം മനസ്സിലാകുമല്ലോ…’”