ഇടുക്കി രൂപത തീർത്ഥാടന കേന്ദ്രവും കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്നതുമായ എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനത്തിന് എത്തുന്ന തീർത്ഥാടകരുടെ തിരക്ക് വർധിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കൂടാതെ തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഉള്ള നൂറുകണക്കിന് വിശ്വാസികൾ കുരിശുമല കയറാൻ എത്തുന്നുണ്ട്.
ഇടുക്കി രൂപത കാൽനട കുരിശുമല തീർത്ഥാടനം പതിനൊന്നാം തീയതി വെള്ളിയാഴ്ച്ച നെല്ലിക്കുന്നേൽ പിതാവിൻന്റെ നേതൃത്വത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും ആരംഭിക്കും
വിവിധ മേഖലകളിൽ നിന്നും വൈദികരുടെ നേതൃത്വത്തിൽ എത്തുന്ന കാൽനട തീർത്ഥാടനം നാല്പതാം വെള്ളിയാഴ്ച്ച 8 മണിയോടെ മലയടിവാരത്ത് എത്തുന്നതും തുടർന്ന് കുരിശുമലയിലേക്ക് കുരിശിൻന്റെ വഴിയിലൂടെ മലകയറുന്നതുമാണ്. അര ലക്ഷത്തിലധികം വിശ്വാസികൾ നാൽപതാം വെള്ളിയാഴ്ച്ച കുരിശുമല ചവിട്ടും.
ദുഃഖവെള്ളിയാഴ്ച്ച കട്ടപ്പനയിൽ നിന്നും രാവിലെ ആറുമണിമുതലും നെടുങ്കണ്ടത്തു നിന്നും രാവിലെ 7 മണി മുതലും കെഎസ്ആർടിസിയും സ്വകാര്യ ബസുകളും എഴുകുംവയൽ കുരിശുമലയിലേക്ക് സർവീസ് നടത്തും.
വലിയ നോമ്പുകാലത്ത് രാത്രികാലങ്ങളിലും കുരിശുമല കയറുന്നതിനുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
കിഴക്കൻ കാൽവരി കുരിശുമല കയറാൻ ജാതിമതഭേദമന്യേ ഏവരെയും സ്വാഗതം ചെയ്യുന്നതായി തീർത്ഥാടന ദേവാലയ ഡയറക്ടർ ഫാദർ തോമസ് വട്ടമല,
ഫാദർ ലിബിൻ വള്ളിയാംതടത്തിൽ എന്നിവർ അറിയിച്ചു. കുരിശുമലയിൽ എത്തുന്ന മുഴുവൻ വിശ്വാസികൾക്കും ദർശനം എകുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൂശിതരൂപമാണ്.
കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങൾ, തീർത്ഥാടക ദേവാലയം തോമാശ്ലീഹായുടെ വലിയ രൂപം, ഗസ്തമേനിൽ പ്രാർത്ഥിക്കുന്ന ഈശോയുടെ രൂപം, സംശയാലുവായ തോമയുടെ ചിത്രം, കേരളത്തിൽ ആദ്യമായി നിർമ്മിച്ച മിസേറിയ രൂപം ഇവയെല്ലാം സന്ദർശിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.