കൊച്ചി: വഖഫ് ബില്ലിനെ കേരളത്തിലെ നേതാക്കൾ പിന്തുണയ്ക്കാത്തതിൽ വിഷമമുണ്ടെന്ന് കെസിബിസി. പാവപ്പെട്ട ജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായാണ് ജനപ്രതിനിധികളോട് ഈ ആവശ്യം ഉന്നയിച്ചത്. ജനപ്രതിനിധികൾ ആവശ്യം അംഗീകരിക്കാത്തതിൽ വേദനയുണ്ടെന്ന് കെസിബിസി വക്താവ് ഫാദർ തോമസ് തറയിൽ അറിയിച്ചു.
ഇത് ആരുടേയും വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് വേണ്ടിയുള്ളതല്ല. ബിൽ മുനമ്പത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് പഠിക്കേണ്ടിയിരിക്കുന്നു. വഖഫ് ഭേദഗതി ബില്ലിന് നൽകിയ പിന്തുണയിൽ രാഷ്ട്രീയമില്ലെന്നും കെസിബിസി വക്താവ് പറഞ്ഞു.
അതേസമയം വഖഫ് നിയമ ഭേദഗതി ബിൽ മുനമ്പം ജനതയ്ക്ക് ആശ്വാസം നൽകുന്നതാണെന്ന് സിറോ മലബാർ സഭ അഭിപ്രായപ്പെട്ടു. ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത സർക്കാർ നിയമം ഭേദഗതി ചെയ്യാൻ തീരുമാനമെടുത്തത് ജനങ്ങളുടെ വേദന മനസ്സിലാക്കിക്കൊണ്ടാണ്.
അതിനെ അനുകൂലിക്കുന്നുണ്ട്, സ്വാഗതം ചെയ്യുന്നു. അതേസമയം ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കുന്ന ഒരു കാര്യത്തിനും സഭ കൂട്ടുനിൽക്കില്ലെന്നും സിറോ മലബാർ സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര അറിയിച്ചു.
വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കപ്പെടണം. ഇത്തരം കാര്യങ്ങളിൽ ന്യൂനപക്ഷ അവകാശങ്ങൾ ആരും കവർന്നെടുക്കാത്ത രീതിയിൽ നിലപാടുണ്ടാകണം എന്നാണ് സഭ പറയുന്നന്നത്.
ഇത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പിന്തുണയല്ല. മാത്രമല്ല, മതവിശ്വാസങ്ങൾക്ക് എതിരുമല്ലെന്ന് ഫാദർ ആന്റണി വടക്കേക്കര മാധ്യമങ്ങളോട് പറഞ്ഞു.
ഭൂമി വഖഫ് ചെയ്യുക എന്നത് ഒരു മതവിഭാഗത്തിന്റെ വിശ്വാസത്തിന്റെ മാത്രം ഭാഗമാണ്. അതു ചോദ്യം ചെയ്യാനാകില്ല. അവർ അവരുടെ വിശ്വാസത്തിൽ തുടരട്ടെ അതിൽ വിശ്വസിക്കാനും വിശ്വസിക്കുന്നവ പ്രചരിപ്പിക്കാനുമുള്ള എല്ലാ അവകാശവും അവർക്കുണ്ട്.
എന്നാൽ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന, ഭൂമി സംബന്ധിച്ച റവന്യൂ അവകാശങ്ങളിലൂടെ സ്വന്തമാക്കാനുള്ള അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമായതു കൊണ്ടാണ് അത് ചോദ്യം ചെയ്യാൻ സഭ ഇടയായത്.
ദേവസ്വം ബോർഡിൽ ഹിന്ദുക്കളല്ലാത്തവരെ വെച്ചാൽ ഹൈന്ദവ വിശ്വാസികൾക്ക് അത്ബുദ്ധിമുട്ടുണ്ടാകും. അതുപോലെ വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ വെക്കുമ്പോൾ അവർക്ക് സ്വാഭാവികമായും ആശങ്കകളുണ്ടാവും.
അതും പരിഗണിക്കേണ്ടതുണ്ട്. ജനങ്ങളുടെ വേദനയും ദുഃഖവും എന്താണെന്ന് മനസിലാക്കി അത് കൈകാര്യം ചെയ്യാനാണ് സഭ തീരുമാനിച്ചിരിക്കുന്നത്. അതിന് വേണ്ടിയാണ് ഐക്യദാർഡ്യം പ്രഖ്യാപിച്ചത് എന്നും ആന്റണി വടക്കേക്കര പറഞ്ഞു.
അതേസമയം, വഖഫ് ബില്ലിനെതിരെ വോട്ടു ചെയ്ത എംപിമാരോട് സഹതാപമാണെന്ന് കത്തോലിക്ക കോൺഗ്രസ് പറഞ്ഞു. ബിൽ പാസാകുന്നതോടെ മുനമ്പത്തെ പ്രശ്‌നത്തിന് പരിഹാരമാകുകയും ചെയ്തു.
സഭ സ്വീകരിച്ചത് വിഷയാധിഷ്ഠിതമായ നിലപാടാണെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി വിപ്പു കൊടുത്താൽ അനുസരിക്കാൻ അവരെല്ലാവരും ബാധ്യസ്ഥരാണ്. പക്ഷെ ബില്ലിനെ എതിർത്ത് വോട്ടു ചെയ്യാതിരിക്കാനെങ്കിലും അവർക്ക് സാധിക്കുമായിരുന്നുവെന്ന് ഫാ. ഫിലിപ്പ് പറഞ്ഞു.
മുനമ്പത്തെ ജനങ്ങളുടെ കണ്ണീര് പ്രതിപക്ഷ എംപിമാർ ആരും കണ്ടില്ല. അത് അടുത്ത തെരഞ്ഞെടുപ്പിൽ തീർച്ചയായും പ്രതിഫലിക്കുമെന്നും ഫാ. ഫിലിപ്പ് പറഞ്ഞു.
എംപിമാരുടെ പ്രതിഷേധം മുനമ്പത്തെ ജനങ്ങളുടെ ഹൃദയത്തിൽ വലിയൊരു മുറിവായി മാറി. മുനമ്പത്തെ ജനതയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ പുലരിയാണിത്.
പൗരന്മാരുടെ ആവശ്യമാണ് ഇപ്പോൾ പരിഗണിക്കേണ്ടത്. അതല്ലാതെ അധികാരം നിലനിർത്താനുള്ള വഴികളല്ല തേടേണ്ടത്. ദുരിതമനുഭവിക്കുന്ന ആളുകളുടെ പക്ഷത്താണ് നിന്നത്.