ലണ്ടൻ തേംസ് നദിയിൽ കാണാതായ പെൺകുട്ടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു പോലീസ്. 11 വയസുകാരിയായ കാലിയ കോവ എന്ന കുട്ടിയെയാണ് കാണാതായത്. കുട്ടിയുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ആണ് മെട്രോപൊളിറ്റൻ പോലീസ് പുറത്തുവിട്ടത്.
തിങ്കളാഴ്ചയാണ് ഈസ്റ്റ് ലണ്ടനിലെ ലണ്ടൻ സിറ്റി എയർപോർട്ടിന് സമീപമുള്ള ബാർജ്ഹൗസ് കോസ്‌വേയ്‌ക്ക് സമീപം കളിച്ചുകൊണ്ടിരിക്കെ പെൺകുട്ടി നദിയിൽ വീണത്.
നദിയുടെ സമീപത്ത് നിന്ന് ഷൂസ്, സോക്സ്, കോട്ട്, ഫോൺ എന്നിവ കണ്ടെത്തിയതായും അവ പോലീസിന് കൈമാറിയതായും പ്രദേശവാസിയായ സ്ത്രീ പറഞ്ഞു. തിങ്കളാഴ്ച ഏകദേശം ഒരു മണിക്ക് സംഭവം നടന്ന ഉടനെ പോലീസിന് വിവരം ലഭിച്ചിരുന്നു.
അത്യാഹിതം സംഭവിച്ച ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ പെൺകുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു. ലണ്ടൻ ആംബുലൻസ് സർവീസ്, ലണ്ടൻ ഫയർ ബ്രിഗേഡ് (എൽഎഫ്ബി), ആർഎൻഎൽഐ എന്നിവയിൽ നിന്നുള്ള ജീവനക്കാർ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നെങ്കിലും ഫലമുണ്ടായില്ല.
പെൺകുട്ടിയെ കാണാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താനാകാത്തത് മാധ്യമങ്ങളിൽ വൻ വാർത്താ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിൻ്റെ ഭാഗമായി ഡ്രോൺ സാങ്കേതികവിദ്യയും ബോട്ടുകളും ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
പെൺകുട്ടിയെ കണ്ടെത്തുന്നതിന് സേന പ്രതിജ്ഞാബദ്ധരാണെന്ന് നോർത്ത് ഈസ്റ്റ് ലണ്ടനിലെ ലോക്കൽ പോലീസിലെ കമാൻഡർ ആയ ഡാൻ കാർഡ് പറഞ്ഞു.
ബാർജ് ഹൗസ് കോസ്‌വേ എന്നത് തേംസ് നദിയിലേക്ക് നേരിട്ട് പോകുന്ന ഒരു കോൺക്രീറ്റ് ചരിവാണ്. ഇത് ബോട്ടുകൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്നു. ഇത് പായൽ മൂടിയതായും വഴുക്കലുള്ളതായും താമസക്കാർ ചൂണ്ടിക്കാട്ടി.
ലണ്ടനിൽ പള്ളിയിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ് ! ഒരു യുവതി അറസ്റ്റിൽ:
ലണ്ടനിലെ ഒരു പള്ളി പരിസരത്തു നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവം രാജ്യമാകെ ഞെട്ടലുളവാക്കിയ വാർത്തയായിരുന്നു.ഈ സംഭവത്തിൽ ഇപ്പോൾ ഒരു യുവതി അറസ്റ്റിലായിരിക്കുകയാണ്.
ലണ്ടനിലെ ഓൾ സെയിൻ്റ്സ് ചർച്ചിന്റെ പരിസരത്താണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചതായി മെട്രോപോളിറ്റൻ പോലീസ് അറിയിച്ചു. ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന യുവതിയുടെ പ്രായമോ മറ്റ് എന്തെങ്കിലും വിവരമോ പോലീസ് പുറത്തുവിട്ടിട്ടില്ല.
കുഞ്ഞിൻറെ അമ്മയാണെന്ന് കരുതുന്ന ഒരു സ്ത്രീയെ കസ്റ്റഡിയിൽ എടുത്തതായി മെട്രോപോളിറ്റൻ പോലീസ് പറഞ്ഞു. പ്രസവം മറച്ചു വെച്ചതിനും ശിശുഹത്യ സംശയിച്ചുമാണ് ഈ യുവതിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
കുഞ്ഞിൻറെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരാനുണ്ട് എന്നാണ് പോലീസ് അറിയിച്ചത്. ഈ ആഴ്ച അവസാനം പോസ്റ്റുമോർട്ടം പരിശോധന നടക്കാനിരിക്കെ എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ യുവതിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കൈമാറാൻ സാധിക്കുന്നവർ മുന്നോട്ടു വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.