കോട്ടയം: മദ്യപാനത്തെ എതിർത്ത പാസ്റ്ററെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴ അടയ്ക്കാത്ത പക്ഷം പ്രതി ഒരു വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും.
കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ടാങ്ക്പടി മുളയ്ക്കൽ വീട്ടിൽ ജോബിൻ (27)നെയാണ് കോടതി ശിക്ഷിച്ചത്. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി (അഞ്ച്) ജഡ്ജി പി.മോഹനകൃഷ്ണനാണ് വിധി പറഞ്ഞത്.
വീട്ടിൽ അതിക്രമിച്ചുകയറിയതിന് വേറെ മൂന്നുമാസം കഠിനതടവും ശിക്ഷയുണ്ട്. ഇത് ഒരുമിച്ച് അനുഭവിക്കണമെന്നാണ് വിധിയിൽ പറയുന്നത്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുടപ്പനക്കുഴി മണപ്പാട്ട് വീട്ടിൽ അജേഷ് ജോസഫ് (41) നെ കൊലപ്പെടുത്തിയ കേസിലാണ് ജോബിനെ ശിക്ഷിച്ചത്.
2021 ഫെബ്രുവരിയിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട അജേഷ് മുണ്ടത്താനം എബനേസർ ചർച്ചിലെ പാസ്റ്ററും കൽപ്പണിക്കാരനുമായിരുന്നു. ജോബിന്റെ മദ്യപാനത്തിനും ദുർനടപ്പിനുമെതിരേ വഴിയിലും മറ്റും കാണുമ്പോഴെല്ലാം പാസ്റ്ററായ അജേഷ് ഉപദേശിച്ചിരുന്നു.
ഇത് പ്രതിയെ വല്ലാതെ ചൊടിപ്പിച്ചു. കൊലപാതകം നടന്ന ദിവസം രാവിലെ വഴിയിൽവച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. അന്ന് രാത്രി ഇത് ചോദിക്കാനായി ജോബിൻ അജേഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു.
ഇതേതുടർന്ന് വീണ്ടും ഇവർ തമ്മിൽ തർക്കമുണ്ടായി. വാക്കേറ്റത്തിനിടെ നിലത്തുവീണ ജോബിനെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ച പാസ്റ്ററെ ഭാര്യയുടെ മുന്നിൽവച്ച് ജോബിൻ കത്തിക്ക് കുത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പാസ്റ്റർ ചികിത്സയിലിരിക്കെ 2 ദിവസങ്ങൾക്കുശേഷം മരിച്ചു.
കേസിലെ ഒന്നാം സാക്ഷി പാസ്റ്ററുടെ ഭാര്യയായിരുന്നു. കൂടാതെ മറ്റ് 19 സാക്ഷികളെയും വിസ്തരിച്ചു. 26 പ്രമാണങ്ങളും രണ്ട് തൊണ്ടിമുതലും ഹാജരാക്കിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 302, 447 വകുപ്പുകൾ പ്രകാരമാണ് ജോബിനെ ശിക്ഷിച്ചത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സജി എസ്.നായർ കോടതിയിൽ ഹാജരായി. കാഞ്ഞിരപ്പള്ളി പോലീസ് ഇൻസ്‌പെക്ടറായിരുന്ന എൻ.ബിജുവാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.