പേരാമ്പ്ര: തൊഴില്‍ തട്ടിപ്പിനിരയായി കമ്പോഡിയയില്‍ തടവിൽ കഴിയുന്ന മലയാളിയെ വിട്ടയക്കാന്‍ പതിനഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി കുടുംബം. കോഴിക്കോട് പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശി രാജീവനാണ് ആറു മാസത്തോളമായി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ തടവില്‍ കഴിയുന്നത്.
വീട് ജപ്തി ഭീഷണി നേരിടുന്ന സാഹചര്യം കൂടിയായതിനാൽ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നു കുടുംബം ആവശ്യപ്പെട്ടു. തായ്ലാന്‍റില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് രാജീവനെ പത്തനംതിട്ട സ്വദേശികളായ ഏജന്റുമാർ സമീപിച്ചത്. തുടർന്ന് കഴിഞ്ഞ ജൂണ്‍ പത്തിന് ബാങ്കോങ്കിലെത്തിയ രാജീവനെ ഏജന്‍റായ ജോജിന്‍ കമ്പോഡിയയിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.
പിയോപെറ്റ് എന്ന സ്ഥലത്തെത്തിയ രാജീവനെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ അടുത്തേക്കാണ് ഏജന്റുമാർ എത്തിച്ചത്. തട്ടിപ്പ് മനസിലായതോടെ രാജീവൻ രക്ഷപ്പെടാന്‍ ശ്രമം നടത്തി. എന്നാൽ ഇദ്ദേഹത്തെ പിന്നീട് മറ്റൊരു സ്ഥലത്തേക്ക് എത്തിച്ച് തടവിലാക്കുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം.
ആദ്യമൊക്കെ ഇടക്ക് ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. ഇതിനിടെയാണ് 15 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍കോള്‍ എത്തിയത്. കൂടെയുള്ളവരുടെ ബന്ധുവാണ് പൈസ ആവശ്യപ്പെട്ട് വിളിക്കുന്നത്.
പ്രായമായ അമ്മക്കും മകള്‍ക്കുമൊപ്പം സിന്ധു താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണ്. രാജീവന്‍റെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി കൈമാറിയിട്ടുണ്ട്.