തൃശൂർ: യാക്കോബായ വിശ്വാസികളെ സെമിത്തേരിയിൽ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞ് മെത്രാൻകക്ഷി വിഭാഗം. സഭാ തർക്കം നിലനിൽക്കുന്ന ചാലിശ്ശേരിയിലാണ് ഇന്നലെ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ച് മെത്രാൻ കക്ഷി വിഭാഗം യാക്കോബായ വിശ്വാസികളെ സെമിത്തേരിൽ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞത്.
ഇതോട യാക്കോബായ വിഭാഗം വിശ്വാസികൾ പള്ളിക്ക് മുന്നിൽ പ്രതിഷേധിച്ചു. പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തി നടത്തിയ അനുരഞ്ജന ചർച്ചകൾക്കൊടുവിലാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്.
ഞായറാഴ്ച്ച കുർബാന കഴിഞ്ഞ് സെമിത്തേരിയിലേക്ക് എത്തിയവരെയാണ് മെത്രാൻകക്ഷി വിഭാഗം അകാരണമായി തടഞ്ഞത്. ഇവർ പ്രധാന ഗെയ്റ്റ് പൂട്ടിയിട്ടു.
ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേമരാജ് നൽകിയ ഉത്തരവ് ലംഘിച്ചാണ് മെത്രാൻ കക്ഷി വിഭാഗം ഗേറ്റ് താഴിട്ട്പൂട്ടിയത്.
സബ്കളക്ടറുടെ ഉത്തരവ് അനുസരിച്ച് നേരത്തെ ജനുവരി, ഫെബ്രുവരി മാസം ഞായറാഴ്ചകളിൽ സെമിത്തേരി കല്ലറകളിൽ വിശ്വാസികൾക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകിയിരുന്നു.
ഞായറാഴ്ചകളിൽ മാതൃദേവലായത്തിലേക്ക് എത്തിയ വിശ്വാസികൾക്ക് സെമിത്തേരിയിലേക്ക് പോകാൻ കഴിയാത്ത രീതിയിൽ മെത്രാൻകക്ഷി വിഭാഗം ഗെയ്റ്റ്പൂട്ടി തടസം സൃഷ്ടിക്കുകയായിരുന്നു.
ഇതിനെതിരെ യാക്കോബായ വിശ്വാസികൾ ജില്ലാ ഭരണകൂടത്തിന് പരാതി നൽകി. തുടർന്ന് ഇന്നലെ മുതൽ ഏപ്രിൽ, മെയ് മാസത്തേക്ക് കൂടി യാക്കോബായ വിശ്വാസികൾക്ക് സെമിത്തേരിയിൽ പ്രവേശിക്കാൻ ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേമരാജ് ശനിയാഴ്ച ഉത്തരവ് നൽകി.
എന്നാൽ, ഇന്നലെ യാക്കോബായ വിശ്യാസികൾ പള്ളിയിലെ കുർബ്ബാന കഴിഞ്ഞ് സെമിത്തേരിയിലേക്ക് പോകാനായി എത്തിയപ്പോഴാണ് മെത്രാൻകക്ഷി വിഭാഗം കുർബ്ബാന നേരത്തെ അവസാനിപ്പിച്ച് ഗെയ്റ്റ് പൂട്ടിയത്.
തുടർന്ന് ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ്, ഭദ്രാസന കൗൺസിൽ അംഗം സി.യു. രാജൻ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ സ്ത്രീകളും , കുട്ടികളും മുതിർന്നവരും ചേർന്ന് മാതൃദേവാലയത്തിന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു.
അടുത്ത ദിവസം ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാകുമെന്ന ഉറപ്പിൻമേലാണ് വിശ്വാസികൾ പ്രതിഷേധം അവസാനിപ്പിച്ചത്.