കൊച്ചി: ഹൃദ്രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മർത്തോമ്മാ സഭയിലെ മുതിർന്ന വൈദികൻ മരിച്ചുപോയെന്ന് ചരമക്കുറിപ്പ് ഇറക്കിയ സഭാ സെക്രട്ടറിക്കെതിരെ വിശ്വാസികൾ.
കുമ്പനാട് ശാലേം മർത്തോമ്മ ഇടവക വികാരി റവൻ്റ് ജെയിംസ് ജോർജിനെയാണ് സഭാ സെക്രട്ടറി സ്വർഗത്തിലേക്ക് അയച്ചത്. ഒടുവിൽ ഇന്നലെ അർദ്ധരാത്രിയോടെ അച്ചൻ മരിച്ചിട്ടില്ലെന്ന് അറിയിച്ച് സഭാ സെക്രട്ടറി റവ.എബി ടി മാമ്മൻ വീണ്ടും പത്രക്കുറിപ്പിറക്കുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെയാണ് കുമ്പനാട് ശാലേം പള്ളി വികാരി റവ. ജെയിംസ് ജോർജ്ജ് ഹൃദയാഘാതത്തെ തുടർന്ന് ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. ഇതിനിടെ ഇന്നലെ രാവിലെ 10 മണിയോടെ ഇദ്ദേഹത്തിൻ്റെ വെൻ്റിലേറ്റർ സപ്പോർട്ട് മാറ്റി. ഇതോടെ സഭാ സെക്രട്ടറിയുടെ ചരമ അറിയിപ്പ് ഇറക്കി വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചത്.
ഡോക്ടർമാർ ഔദ്യോഗികമായി മരണം അനൗൺസ് ചെയ്യുന്നതിന് മുമ്പായിരുന്നു ഇത്. ഇപ്പോഴും ജീവിച്ചിരിക്കുന്ന പാവം പാതിരിയെ അമിതാവേശം കാണിച്ച് കാലപുരിക്കയച്ച സഭാ സെക്രട്ടറിക്കെതിരെ കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധിച്ചതോടെയാണ് ഇന്നലെ രാത്രി വീണ്ടും പ്രസ്താവന ഇറക്കിയത്.
സഭയുടെ വാട്സാപ്പ് ഗ്രൂപ്പുകളടക്കം സോഷ്യൽ മീഡിയയിലെല്ലാം സഭാ സെക്രട്ടറിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. റവ.എബി ടി മാമ്മനെതിരെ ഔദ്യോഗികമായി പരാതി നൽകാനും പലരും തയ്യാറെടുക്കുന്നുണ്ട്.