ടോക്കിയോ: സുഷുമ്‌നാ നാഡി ക്ഷതം മൂലം ശരീരം തളർന്നവർക്കു പ്രതീക്ഷ നൽകി ജപ്പാനിലെ കിയോ സർവകലാശാലയിലെയിലെ ഗവേഷകർ. ശരീരം തളർന്നവർക്കു മാത്രമായി മൂലകോശ ചികിത്സ വികസിപ്പിച്ചെടുത്തു.
പക്ഷാഘാതം ബാധിച്ച ഒരാൾ പുതിയ ചികിത്സയുടെ ഒരൊറ്റ കുത്തിവയ്പ്പിനു ശേഷം വീണ്ടും നടന്നതായി ഗവേഷണത്തിനു നേതൃത്വം നൽകിയ കിയോ സർവകലാശാലയിലെ സ്‌റ്റെം സെൽ ശാസ്ത്രജ്ഞൻ ഹിഡെയുകി ഒകാനോ അവകാശപ്പെടുന്നു.
ക്ലിനിക്കൽ പരീക്ഷണങ്ങൾ തുടരേണ്ടത് ആവശ്യമാണെന്നു ശാസ്ത്രജ്ഞർ പറയുന്നുണ്ടെങ്കിലും, പക്ഷാഘാതം ബാധിച്ച രോഗി ആരോഗ്യം വീണ്ടെടുക്കാൻ 50 ശതമാനം സാധ്യതയുണ്ടെന്നാണു പ്രാരംഭ ഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് വിദഗ്ദർ പറയുന്നു. 2019 ലാണു ഗവേഷണം തുടങ്ങിയത്.
കുരങ്ങുകളിൽ നടത്തിയ പരീക്ഷണം വിജയിച്ചതിനെ തുടർന്നാണ് 2021ൽ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി ലഭിച്ചത്. രണ്ട് മുതൽ നാല് ആഴ്ചകൾ നീണ്ട പരിശോധനകൾക്കു ശേഷമാണു ചികിത്സ തുടങ്ങുന്നത്. നാലു പേർക്കാണു ഹിഡെയുകി ഒകാനോയുടെ നേതൃത്വത്തിൽ കുത്തിവയ്പ് നൽകിയത്.
ആദ്യത്തെ പരീക്ഷണത്തിൽ പങ്കെടുത്ത ഒരാൾക്ക് ഇപ്പോൾ കൈയുടെയും കാലിന്റെയും പേശികളിൽ ചിലത് ചലിപ്പിക്കാൻ കഴിയും. ഇന്ത്യൂസ്ഡ് പ്ലൂറിപൊട്ടന്റ് സെ്റ്റം (ഐ.പി.എസ്) ചികിത്സയാണു നൽകിയതെന്നു ഒകാനോ അറിയിച്ചു.
മുതിർന്ന ആളുകളുടെ ശരീരത്തിൽ കാണുന്ന മൂലകോശങ്ങൾ ജനിതക എഡിറ്റിങ്ങിലൂടെ ഏതു തരത്തിലുള്ള കോശങ്ങളിലേക്കും പരിവർത്തനം ചെയ്യാൻ കഴിവുള്ളവയാക്കി മാറ്റുകയായിരുന്നു. ഗുരുതരമായ പരുക്കുകൾ ചികിത്സിക്കാൻ പുതിയ സംവിധാനം പ്രയോജനം ചെയ്യുമെന്നു ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.
സുഷുമ്‌നാ നാഡിക്കേറ്റ ഗുരുതര പരുക്കുമൂലം ലോകത്ത് 1.5 കോടി ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ജനിതക എഡിറ്റിങ്ങിലൂടെ മൂലകോശങ്ങളെ ന്യൂറോണുകളായും ഗ്‌ളിയൽ സെല്ലുകളായും മാറ്റാൻ കഴിയുമെന്ന് ഒകാനോ പറഞ്ഞു. എന്നാൽ ഇതുവരെ ചികിത്സ സ്വീകരിച്ചവരിൽ ആർക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.









