ആലപ്പുഴ: സർവീസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുന്ന ആശ്രിതനിയമന വ്യവസ്ഥയിൽ റവന്യൂവകുപ്പിൽ നടക്കുന്നത് അനുപാതം തെറ്റിച്ചുള്ള നിയമനം. എല്ലാവരും റവന്യൂവകുപ്പിലേക്ക് വരാൻ ആഗ്രഹിക്കുന്നതാണ് പ്രശ്‌നത്തിന് കാരണം.
സംസ്ഥാനത്ത്ഓരോ വകുപ്പിലും അഞ്ചുശതമാനം വീതം ഒഴിവാണ് ആശ്രിതനിയമനത്തിനായി സംവരണം ചെയ്തിട്ടുള്ളത്. എന്നാൽ റവന്യൂ വകുപ്പിലെ സംസ്ഥാനതല കണക്കു പരിശോധിച്ചാൽ ആശ്രിതനിയമനം വഴിയെത്തിയത് 13 ശതമാനത്തിലേറെപ്പേരാണെന്ന് കാണാം.
ഇത് 37 ശതമാനം വരെ എത്തിയ ജില്ലയുമുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം റവന്യൂമന്ത്രി നിയമസഭയിൽ പറഞ്ഞ കണക്കു ക്രോഡീകരിച്ചപ്പോഴാണ് ഇത് വ്യക്തമായത്.
മറ്റു വകുപ്പുകളിൽ മരിക്കുന്ന ഉദ്യോഗസ്ഥരുടെ ആശ്രിതരും റവന്യൂവകുപ്പിൽ കയറിപ്പറ്റാൻ പല മാർഗങ്ങളും സ്വീകരിക്കുന്നാതായാണ് റിപ്പോർട്ട്. മധ്യകേരളത്തിലെ ഒരു ജില്ലയിൽ ആകെയുള്ള ആറു ഡെപ്യൂട്ടി കളക്ടർമാരും ആശ്രിതനിയമനത്തിലൂടെ സർവീസിൽ കയറിയവരാണെന്നത് ശ്രദ്ധേയം.
സബോഡിനേറ്റ് സർവീസിലോ ലാസ്റ്റ് ഗ്രേഡ് സർവീസിലോ പാർട്ട് ടൈം കണ്ടിൻജന്റ് സർവീസിലോ നേരിട്ടു നിയമനം നടത്തുന്ന ഏറ്റവും താഴത്തെ തസ്തികയിലാകണം ആശ്രിതനിയമനമെന്നാണു നിയമം പറയുന്നത്.
ടൈപ്പിസ്റ്റ്, എൽഡി ക്ലാർക്ക് വിഭാഗങ്ങളിലേക്കു നിയമിക്കുന്നത് മരിച്ച ജീവനക്കാരന്റെ ബന്ധപ്പെട്ട വകുപ്പിൽത്തന്നെയാകണമെന്നും നിബന്ധന നിലവിലുണ്ട്. റവന്യൂവകുപ്പിലെ ആകെ ഉദ്യോഗസ്ഥരുടെ എണ്ണവും ആശ്രിതനിയമനം ലഭിച്ചവരുടെ എണ്ണവും സംബന്ധിച്ച് നിയമസഭയിൽ സി.ആർ. മഹേഷ് എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആശ്രിതനിയമനത്തിലെ അതിപ്രസരം പുറത്തുവന്നത്.
എന്നാൽ പാലക്കാട് ജില്ലയിലെ ഉയർന്ന തസ്തികയിലുള്ള ആശ്രിതനിയമനക്കാരുടെ കാര്യം മറുപടിയിൽ വ്യക്തമാക്കിയിട്ടില്ല. അവിടെ 37 ശതമാനം ആശ്രിതനിയമനക്കാരുണ്ടെന്നാണ് വിവരം.