പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കുടുംബം തകരാൻ കാരണമായിയെന്നതിൻ്റെ വൈരാഗ്യത്തിലാണ് പ്രതി ചെന്താമര സുധാകരനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
സുധാകരന്റെ നിലവിളി കേട്ട് ഓടിയെത്തിയ ലക്ഷ്മിയേയും കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതരത്തിലാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരൻ അറിയിച്ചു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 60 ലധികം രേഖകൾ ആണ് സമർപ്പിച്ചിട്ടുള്ളത്. ഡിവൈഎസ്പി എൻ മുരളീധരൻ ഉൾപ്പെടെ 133 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജനുവരി 27നാണ് പോത്തുണ്ടി ബോയില്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വന്നിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം നടത്തിയത്. ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയെയും ചെന്താമര വെട്ടി വീഴ്ത്തി. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും പ്രതി കൊലപ്പെടുത്തിയിരുന്നു.
ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു ആക്രമണം നടത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.