കോഴിക്കോട്: വസ്ത്രമെടുക്കാൻ വന്ന പന്ത്രണ്ടുകാരനെ ഉപദ്രവിച്ച കേസിലെ ജീവനക്കാരനെതിരെ പോക്‌സോ ചുമത്താൻ നിർദേശം. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നതായി സൂചനയുണ്ടെന്നാണ് വിവരം. കുറ്റ്യാടി തൊട്ടില്‍പ്പാലത്തെ ടെക്‌സ്റ്റൈല്‍സ് ഷോറൂമിലാണ് ആക്രമണം നടന്നത്.
സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്താന്‍ തൊട്ടില്‍പ്പാലം ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നൽകിയതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ തൊട്ടില്‍പ്പാലം ചാത്തന്‍കോട്ട് നടയിലെ ചേനക്കാത്ത് അശ്വന്തിനെ(28) തൊട്ടില്‍പ്പാലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അശ്വന്ത് ജോലി ചെയ്യുന്ന ടെക്സ്റ്റൈല്‍ ഷോറൂമില്‍ നിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കുന്നതിനിടെയാണ് ഇയാള്‍ കുട്ടിയെ ആക്രമിച്ചത്. വസ്ത്രം തിരയുന്നതിനിടെ കുട്ടിയുടെ കഴുത്തിന് പിടിച്ച് തള്ളുന്നതും ആക്രമിക്കുന്നതും സ്ഥാപനത്തിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടി കുറ്റ്യാടി ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
വ്യാഴാഴ്ചയാണ് പിതാവിനൊപ്പമെത്തിയ കുട്ടി ഇവിടെ നിന്നും വസ്ത്രം വാങ്ങിയത്. എന്നാൽ ഇത് പകമല്ലാത്തതിനാൽ മാറ്റിയെടുക്കാന്‍ വന്നപ്പോഴാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പൊലീസ് നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത് എന്നാരോപിച്ച് കുടുംബം ചൈല്‍ഡ് ലൈനിനും നാദാപുരം ഡി വൈ എസ് പിക്കും പരാതി നല്‍കുകയായിരുന്നു.