തിരുവനന്തപുരം: ആരോഗ്യമില മോശമായതിനെ തുടർന്ന് നിരാഹാര സമരം നടത്തുന്ന ആശവർക്കറെ ആശുപത്രിയിലേക്ക് മാറ്റി. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ആർ. ഷീജയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോട് കൂടിയാണ് ഷീജ നിരാഹാര സമരം ആരംഭിച്ചത്.
ഇന്ന് വൈകിട്ടോടെ ഷീജയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടർന്ന് ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ആർ. ഷീജക്ക് പകരം ആശവർക്കറായ ശോഭ നിരാഹാരസമരം തുടങ്ങാൻ ആണ് തീരുമാനം. സെക്രട്ടേറിയറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്.
സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ആരംഭിച്ച നിരാഹാര സമരം ആവശ്യങ്ങൾ അംഗീകരിക്കും വരെ തുടരുമെന്ന നിലപാടിലാണ് സമര സമിതി. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു, ജില്ല കമ്മിറ്റി അംഗം തങ്കമണി എന്നിവരാണ് നിരാഹാര സമരമിരിക്കുന്നത്. ഇവരെ വെള്ളിയാഴ്ച മെഡിക്കൽ സംഘം പരിശോധിച്ച് ആരോഗ്യനില വിലയിരുത്തിയിരുന്നു.
അതേസമയം നിയമസഭയിൽ വെള്ളിയാഴ്ചയും ആശമാരുടെ വിഷയം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും പ്രശ്ന പരിഹാരത്തിനുള്ള ക്രിയാത്മക ഇടപെടൽ സർക്കാരിൽ നിന്നുണ്ടായില്ല.