പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താതിരുന്നതിനെ തുടർന്ന് പ്രതിഷേധം രേഖപ്പെടുത്തിയ എ പത്മകുമാർ ഒടുവിൽ പാർട്ടിക്ക് വഴങ്ങുന്നു. ഇന്നലെ വരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച പത്മകുമാർ ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ പാർട്ടിക്ക് പൂർണ വിധേയനായി സംസാരിക്കുകയായിരുന്നു.
പരസ്യ പ്രതികരണം തെറ്റായി പോയെന്ന് പത്മകുമാർ ഏറ്റുപറഞ്ഞു. മുനുഷ്യൻ എന്ന നിലയിൽ വികാരത്തിന് അടിമപ്പെട്ടു പോയതാണെന്നും പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
കാര്യങ്ങൾ പറയേണ്ടേത് പാർട്ടിയിൽ ആയിരുന്നു. എന്നാൽ പറയേണ്ടിടത്ത് പറഞ്ഞില്ല. തെറ്റുതിരുത്തി മുന്നോട്ടു കൊണ്ടുപോകാൻ കെൽപ്പുള്ള പാർട്ടിയാണ് സിപിഎം. മരിക്കുമ്പോൾ നെഞ്ചത്ത് ചുവന്ന കൊടി ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിക്കാർ രാഷ്ട്രീയ ഭിക്ഷാംദേഹികളാണ്. തന്റെ പേരിൽ പ്രശസ്തി നേടാനാണു ബിജെപി ജില്ലാ നേതാക്കൾ ശ്രമിച്ചതെന്നും പത്മകുമാർ വ്യക്തമാക്കി.
പത്മകുമാറിനെതിരെ നടപടി ഉറപ്പായ ഘട്ടത്തിലാണ് നിലപാട് മാറ്റി പാർട്ടിക്ക് വിധേയപ്പെട്ടിരിക്കുന്നത്. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അടക്കമുളള നേതാക്കളുമായി പത്മകുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പത്മകുമാർ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
തൊട്ട് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഇദ്ദേഹം ഉന്നയിച്ചത്.
പൊതു സമ്മേളനത്തിൽ പങ്കെടുക്കാതെ അദ്ദേഹം മടങ്ങുകയായിരുന്നു പിന്നീട്”ചതിവ് വഞ്ചന അവഹേളനം’ എന്ന് പത്മകുമാർ ഫേസ് ബുക്കിൽ കുറിച്ചു.
വീണാ ജോർജിനെ സംസ്ഥാന സമിതി പ്രത്യേക ക്ഷണിതാവാക്കിയതിലും അദ്ദേഹത്തിന് കടുത്ത പ്രതിഷേധമുണ്ട്.
‘ചതിവ്, വഞ്ചന, അവഹേളനം – 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം’ എന്നായിരുന്നു പത്മകുമാറിൻറെ ഫേസ്ബുക്ക് പോസ്റ്റ്. പ്രൊഫൈൽ ചിത്രവും മാറ്റിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് നിൽക്കാതെയാണ് പത്മകുമാർ കൊല്ലം വിട്ടത്.
മറ്റന്നാൾ ചേരുന്ന സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നടപടി ചർച്ചയാകും. എന്നാൽ മുതിർന്ന നേതാവിനെ സ്വാഗതം ചെയ്ത് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു.
പത്മകുമാർ വന്നാൽ സ്വീകരിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ നേതൃത്വം വ്യക്തമാക്കി. പത്മകുമാർ പാർട്ടി വിട്ടുവന്നാൽ സ്വീകരിക്കുന്നതിൽ തടസമില്ലെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.