സാന്റോ ഡൊമിങ്കോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി മുങ്ങി മരിച്ചതായി റിപ്പോർട്ട്. 20കാരിയായ സുദീക്ഷ കൊണങ്കിയുടെ മരണം സ്ഥിരീകരിച്ചതായുള്ള വാർത്തകളാണ് പുറത്തു വരുന്നത്. അവധിക്കാല ആഘോഷത്തിനായി ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്രമുഖ ഹോട്ടലിൽ കഴിഞ്ഞ ആഴ്ചയാണ് വിദ്യാർത്ഥിനി എത്തിയത്.
മാർച്ച് 5 ന് ആണ് സംഭവം. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്‍റ കാനയിലെ കടല്‍ക്കരയിലൂടെ നടക്കുന്നതിനിടെയാണ് സുദിക്ഷയെ കാണാതാവുന്നത്. സുദീക്ഷയോടൊപ്പം ആറ് വനിതാ സുഹൃത്തുക്കൾ കൂടി ഉണ്ടായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ നടക്കാനിറങ്ങിയ സുദീക്ഷ മുങ്ങിപ്പോവുകയായിരുന്നുവെന്നു അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
സുദീക്ഷയും മറ്റൊരു സുഹൃത്തും കടലിൽ കുളിക്കാനിറങ്ങിയപ്പോൾ സുദീക്ഷ വലിയൊരു തിരയിൽ പെട്ടുപോവുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നയാൾ പൊലീസിനോട് പറഞ്ഞത്. മാർച്ച് ആറിന് പുലർച്ചെ 4.15നാണ് അവസാനമായി സുദീക്ഷയെ ബീച്ചിലെ സിസിടിവികളിൽ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഡൊമിനിക്കൻ സിവിൽ ഡിഫൻസ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.
അതേസമയം സുദീക്ഷ മരിച്ചിരിക്കാമെന്നുള്ള ഡൊമിനിക്കൻ റിപ്പബ്ലിക്ക് അധികാരികളുടെ നിരീക്ഷണം വിർജീനിയ പൊലീസ് തള്ളി. ഈ സമയത്ത് ഇത്തരത്തിലുള്ള വിലയിരുത്തലിൽ എത്തുന്നത് ശരിയല്ലെന്നും തെരച്ചിൽ തുടരുമെന്നുമാണ് വിർജീനിയ പൊലീസ് അന്തർദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.