കോട്ടയം: ഇടുക്കിക്ക് പിന്നാലെ കോട്ടയത്തുനിന്നും സ്ഫോടക വസ്തുക്കൾ പിടികൂടി. സ്ഫോടക വസ്തുക്കളായ ജലാറ്റിൻ സ്റ്റിക്കും ഇലക്ട്രിക് ഡിറ്റനേറ്ററുമാണ്ഈരാറ്റുപേട്ടയിൽ നിന്ന് കണ്ടെത്തിയത്.
പൊലീസ് നടത്തിയ പരിശോധനയിലാണ് ഈരാറ്റുപേട്ട കുഴവേലിയിലെ ഗോഡൗണിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം കട്ടപ്പനയിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുമായി പിടിയിലായ യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ സ്ഫോടക വസ്തുക്കൾ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്നാണ് ഈരാറ്റുപേട്ടയിലെത്തി പോലീസ്പരിശോധന നടന്നത്.
അനധികൃത പാറമടകളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ജലാറ്റിൻ സ്റ്റിക്കുകൾ സൂക്ഷിച്ചിരുന്നതെന്ന് യുവാവ് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
ഇടുക്കി കട്ടപ്പന പുളിയന്മലയ്ക്ക് അടുത്ത് നിന്നാണ് ഇന്നലെ സ്ഫോടക വസ്തുക്കൾ പോലിസ് പിടികൂടിയത്. 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളുമാണ് പിടി കൂടിയത്.
ജീപ്പിൽ കടത്തിയ ജലാറ്റിൻ സ്റ്റിക്കുകളാണ് പിടികൂടിയത്. സംഭവത്തിൽ ജീപ്പ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ട സ്വദേശി ഷിബിലി (43) ആണ് പിടിയിലായത്.