കൊല്ലം: സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിലാകെ കൊടിയും ഫ്ലക്സും സ്ഥാപിച്ചതിനു കൊല്ലം കോർപറേഷൻ സിപിഎമ്മിന് വൻ തുക പിഴ ചുമത്തി.
മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടറിക്കു കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകിയിരിക്കുന്നത്.
നഗരത്തിൽ അനധികൃതമായി 20 ഫ്ളക്സുകളും 2,500 കൊടിയും കെട്ടിയതിന് നാല് ദിവസങ്ങൾക്കു മുൻപ് പിഴ ചുമത്തി നോട്ടീസ് നൽകിയിരുന്നു.
ഫീസ് അടച്ച് നിയമാനുസൃതം ഫ്ലക്സ് സ്ഥാപിക്കാൻ സിപിഎം അപേക്ഷ നൽകിയിരുന്നെങ്കിലും ഇക്കാര്യത്തിൽ കോർപറേഷൻ തീരുമാനം എടുത്തിരുന്നില്ല.
കാഴ്ച മറയ്ക്കാതെയും ഗതാഗത തടസമില്ലാതെയും നടപ്പാത കൈയേറാതെയും ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. പിഴ അടയ്ക്കണോ, പിഴ നോട്ടീസിനെതിരെ കോടതിയിൽ പോകണോ എന്നതിൽ പാർട്ടി ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
ഫ്ലക്സുകളും കൊടി തോരണങ്ങളും നിരത്തിൽ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി ഇന്നലെ വീണ്ടും കടുത്ത വിമർശനമുന്നയിച്ചിരുന്നു.
പ്രധാന രാഷ്ട്രീയ പാർട്ടികൾ കോടതി ഉത്തരവുകൾ നിരന്തരം ലംഘിക്കുന്നതായി ഹൈക്കോടതി സിംഗിൾ ബഞ്ച് കുറ്റപ്പെടുത്തി.
കൊല്ലത്തു കൂടി വരുമ്പോൾ കണ്ണടച്ചു വരാൻ കഴിയില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ നടപ്പാക്കാൻ സർക്കാർ ആരെയാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു.