തിരുവനന്തപുരം: വറുതിയിലായ വിഴിഞ്ഞം തീരത്തിന് ആവേശം പകർന്ന് വള്ളക്കാരുടെ ചൂണ്ടയിൽ കുടുങ്ങിയത് ഭീമൻ സ്രാവ്. രണ്ടു മാസത്തിനുള്ളിൽ ഇവിടെ ലഭിച്ചത് ഇത്തരത്തിലുള്ള പത്തിലധികം അച്ചിണി സ്രാവുകളാണ്.
ഇന്നലെ ലഭിച്ച കൂറ്റൻ സ്രാവിന് 400 കിലോയോളം തൂക്കമുണ്ടായിരുന്നു. വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധത്തിന് പോയ തോമസ് എന്നയാളിൻ്റെ വള്ളത്തിലാണ് സ്രാവിനെ കിട്ടിയത്.
കഴിഞ്ഞ ദിവസവും ഇവിടെനിന്നും അച്ചിണി സ്രാവിനെ ലഭിച്ചിരുന്നു. വലിയ ചൂണ്ടയിൽ കൊരുക്കുന്ന സ്രാവിനെ മണിക്കൂറുകളുടെ ശ്രമഫലമായാണ് വള്ളത്തിൽ കയറ്റുന്നത്.
85100 രൂപയ്ക്കാണ് ഈ മത്സ്യം ലേലത്തിൽ പോയത്. ചൂണ്ടയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവിൽ തൊഴിലാളികൾ കീഴടക്കി കരയിൽ എത്തിക്കുകയായിരുന്നു. വറുതിയിലായ തീരത്ത് തുടർച്ചയായി കൂറ്റൻ സ്രാവുകൾ എത്തുന്നത് മത്സ്യ തൊഴിലാളികൾക്ക് ആവേശം പകരുന്നുണ്ട്.
കുംഭമാസത്തിലും ചെമ്മീൻ ചാടി പോകുന്നു; കർഷകർ പ്രതിസന്ധിയിൽ; കാരണം ഇതാണ്
വൈപ്പിൻ: വൃശ്ചികമാസത്തിൽ മാത്രം സംഭവിച്ചിരുന്ന വേലിയേറ്റം കുംഭമാസമാസത്തിലും തുടരുന്നതിനാൽ വൈപ്പിൻ മേഖലയിലെ ചെമ്മീൻ കെട്ടുകാരും സാമ്പത്തിക പ്രതിസന്ധിയിലായി.
ശക്തമായ വേലിയേറ്റത്തെ തുടർന്ന് ചെമ്മീൻ കെട്ടുകൾ നിറഞ്ഞ് കവിഞ്ഞ് പറമ്പുകളിലേക്കും തോടുകളിലേക്കും ഒഴുകുകയാണ്.
ഹാച്ചറികളിൽ നിന്ന് വാങ്ങി കെട്ടുകളിൽ നിക്ഷേപിച്ച് വളർത്തിയിരുന്ന ചെമ്മീൻ കുഞ്ഞുങ്ങളും ഞണ്ടുകളും കെട്ട് നിറഞ്ഞ് പുറത്തേക്ക് ഒഴുകി പോയതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഇവയുടെ വിളവെടുപ്പ് നടത്തേണ്ടത്. എന്നാൽ കടുത്ത വേലിയേറ്റം മൂലം ഈ മാസങ്ങളിൽ കെട്ടുകൾ കാലിയാകുന്ന അവസ്ഥയിലാണെന്ന് കെട്ടുടമകളും ലേലം പിടിച്ച് നടത്തുന്നവരും പറയുന്നു.
ഏപ്രിൽ 15 വരെ മാത്രമാണ് ചെമ്മീൻ കൃഷിക്ക് നിയമം അനുവദിക്കുന്നത്. അതിനുശേഷം ചെമ്മീൻ കെട്ടുകൾ പൊക്കാളി കൃഷിക്കായി രൂപപ്പെടുത്തണമെന്നാണ് ചട്ടം.
മാർച്ച് , ഏപ്രിൽ മാസങ്ങളിൽ മാത്രമാണ് ചെമ്മീനുകളും മീനുകളും ഞണ്ടുകളും പിടിച്ച് വിൽക്കുന്നതിലൂടെ ആറ് മാസ കാലാവധിയിൽ ചെലവെല്ലാം തിരിച്ച് പിടിച്ച് കർഷകർക്ക് എന്തെങ്കിലും മിച്ചം പിടിക്കാൻ കഴിയുന്നത്.