ഉത്തരകൊറിയ എന്നും നിഗൂഢതകളുടെ കേന്ദ്രമാണ്. അവിടെ നടക്കുന്നത് എന്താണ് എന്നറിയാൻ ലോക രാജ്യങ്ങൾ പഠിച്ച പണി പലതും നോക്കിയിട്ടും നടന്നില്ല. കോവിഡ് ആരംഭിച്ചതോടെ രാജ്യത്ത് ഉണ്ടായിരുന്ന ചുരുക്കം ചില വിദേശികളേയും ഉത്തരകൊറിയ നാടുകടത്തി. എന്നാൽ ഇപ്പോൾ സഞ്ചാരികൾക്കായി വീണ്ടും അതിർത്തി തുറന്നിരിക്കുകയാണ് ഉത്തരകൊറിയ.

എന്നാൽ കടുത്ത നിയന്ത്രണമാണ് കൊറിയൻ സന്ദർശനത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. യംഗം പയനിയർ ടൂർസ് കമ്പനിയുടെ നേതൃത്വത്തിൽ ഉത്തരകൊറിയയിൽ എത്തിയ പാശ്ചാത്യ സഞ്ചാരികൾ കണ്ടത് വിചിത്രമായ കാഴ്ചകളായിരുന്നു.

കൊറിയയിൽ എവിടേയും ഫോൺ സിഗ്നൽ ഇല്ല, ഇന്റർനെറ്റില്ല , എ.ടി.എം. മെഷീനുകളും കേട്ടുകേൾവി മാത്രം. ഗൈഡിന് ഒപ്പം മാത്രമേ പുറത്തിറങ്ങാനാകു. ബാത്ത്‌റൂമിൽ പോകണമെങ്കിൽ പോലും ഒന്നിലധികം തവണ അനുവാദം ചോദിക്കേണ്ടി വരുന്നു.

യാത്രയിൽ കണ്ടുമുട്ടിയ ഉത്തരകൊറിയക്കാർ എല്ലാവരും തുടർച്ചയായി എന്തെങ്കിലും തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരായിരുന്നു. ബാലിസ്റ്റിക് മിസൈലുകൾ ആക്രമണം നടത്തുന്നതിന്റെ ഗ്രാഫിക് പശ്ചാത്തലത്തിൽ ഡാൻസ് ചെയ്യുന്ന സ്‌കൂൾ വിദ്യാർഥികളെ അവർ കാണുകയുണ്ടായി.
നൃത്തത്തിനൊപ്പം സ്‌ഫോടനങ്ങളുടെ ശബ്ദവും കേൾക്കാമായിരുന്നു. ലോകോത്തര ബ്രാൻഡുകളുടെ ചൈനീസ് പതിപ്പുകൾ കമ്പോളങ്ങളിൽ കാണപ്പെട്ടു. കെട്ടിടങ്ങൾ പലതും ജീർണാവസ്ഥയിലുള്ളതായിരുന്നു. റോഡുകൾ കോൺക്രീറ്റ് ഇളകിമാറിയവയായിരുന്നു.

താരതമ്യേന മികച്ച പ്രദേശങ്ങളാണ് വിനോദ സഞ്ചാരികളെ കാണിച്ചിരുന്നത് . അപ്പോൾ മറ്റു പ്രദേശങ്ങളുടെ അവസ്ഥയെന്താകാമെന്ന് സഞ്ചാരികൾ പറയുന്നു.