തിരുവനന്തപുരം: സംസ്ഥാനത്ത് 28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് 15 സീറ്റുകളിലും യുഡിഎഫ് 12 സീറ്റുകളിലും വിജയിച്ചു. മറ്റുള്ളവർ 3 ഇടത്താണ് വിജയിച്ചത്. തിരുവനന്തപുരം ശ്രീവരാഹം വാർഡ് ഇടതുമുന്നണി നിലനിർത്തി. 12 വോട്ടിന് സിപിഐ സ്ഥാനാർഥി വി ഹരികുമാറിനാണ് ജയം.
തിരുവനന്തപുരം കരകുളം പഞ്ചായത്തിൽ കൊച്ചുപള്ളി വാർഡിൽ യുഡിഎഫ് ജയിച്ചപ്പോൾ പാങ്ങോട് പഞ്ചായത്തിൽ പുലിപ്പാറ വാർഡിൽ എസ്ഡിപിഐക്കാണ് ജയം. കോൺഗ്രസിന്റെ കുത്തകയായിരുന്ന വാർഡാണ് എസ്ഡിപിഐ പിടിച്ചെടുത്തത്.
കൊട്ടാരക്കര നഗരസഭയിൽ കല്ലുവാതുക്കൽ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി മഞ്ജു സാം 193 വോട്ടിന് വിജയിക്കുകയായിരുന്നു. സിറ്റിങ് സീറ്റ് എൽഡിഎഫ് നിലനിർത്തി.
കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്ത് പടിഞ്ഞാറ്റിൻകര വാർഡ് യുഡിഫ് നിലനിർത്തി. യുഡിഫ് സ്ഥാനാർത്ഥി ഷീജ ദിലീപ് 28 വോട്ടിന് വിജയിച്ചു. കാസർകോട് കോടോംബേളൂർ പഞ്ചായത്ത് അയറോട്ട് വാർഡ് യുഡിഎഫ് നിലനിർത്തി.
കോട്ടയം രാമപുരം പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടിആർ രജിതയാണ് വിജയിച്ചത്. ഇതോടെ യുഡിഎഫ് പഞ്ചായത്ത് ഭരണം നിലനിർത്തി. കേരള കോൺഗ്രസ് എമ്മിലെ മോളി ജോഷിയെ 235 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.
ഇടുക്കി വാത്തിക്കുടി പഞ്ചായത്ത് ദൈവം മേട് വാർഡ് എൽഡിഎഫ് തിരിച്ചുപിടിച്ചു. എൽഡിഎഫിലെ ബീന ബിജു ഏഴു വോട്ടുകൾക്ക് ജയിച്ചു. ഇതോടെ ഇരുമുന്നണികൾക്കും ഒൻപത് സീറ്റ് വീതമായി. നിലവിൽ യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്.
വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസിനെ കൂറുമാറ്റ നിരോധന നിയമമനുസരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ 6 വർഷത്തേക്ക് അയോഗ്യയാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2020ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണിയിൽനിന്നു കേരള കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചാണ് സിന്ധു വിജയിച്ചത്.
18 അംഗ ഭരണ സമിതിയിൽ യുഡിഎഫ്–10, എൽഡിഎഫ്–8 എന്നിങ്ങനെയായിരുന്നു അംഗങ്ങൾ.യുഡിഎഫിൽ ഉണ്ടായ ധാരണ പ്രകാരം ആദ്യത്തെ ഒരു വർഷം കേരള കോൺഗ്രസ് പ്രതിനിധിയായ സിന്ധു പഞ്ചായത്തിൽ പ്രസിഡന്റായി.
എന്നാൽ ഒരു വർഷത്തിനു ശേഷം ധാരണകൾ മറികടന്ന് വീണ്ടും പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള സിന്ധുവിന്റെ നീക്കം യുഡിഎഫ് എതിർത്തതോടെ എൽഡിഎഫിനൊപ്പം ചേരുകയായിരുന്നു. തുടർന്ന് യുഡിഎഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയെങ്കിലും 2022 മാർച്ച് 24നു നടന്ന ചർച്ചയിൽനിന്നും വോട്ടെടുപ്പിൽനിന്നും പ്രസിഡന്റ് സിന്ധു ജോസും എൽഡിഎഫ് അംഗങ്ങളും വിട്ടുനിന്നു.
കൂറുമാറ്റത്തിനെതിരെ യുഡിഎഫിനു വേണ്ടി അന്ന് വൈസ് പ്രസിഡന്റായിരുന്ന ഡിക്ലാർക്ക് സെബാസ്റ്റ്യൻ തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഫയൽ ചെയ്ത കേസിലാണ് ഇപ്പോൾ വിധിയുണ്ടായത്.