തിരുവനന്തപുരം: കാമുകിയും സ്വന്തം സഹോദരനും ഉൾപ്പെടെ അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാണ് വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയത്.
കൂട്ടക്കൊലക്ക് പിന്നാലെ താൻ എലി വിഷം കഴിച്ചെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
കാമുകിയും സ്വന്തം സഹോദരനുമടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ അഫാന് സ്വയം വരുത്തി വച്ച സാമ്പത്തിക ബാധ്യതകളോ മാനസിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് പിതാവ് അബ്ദുൾ റഹീമിൻ്റെ വെളിപ്പെടുത്തൽ.
ഇന്നലെ വൈകിട്ടാണ് വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ(23) വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി താൻ ആറുപേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയ ശേഷം കീഴടങ്ങിയത്.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നു വീടുകളിൽ നടത്തിയ പരിശോധനയിൽ അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. അഫാന്റെ മുത്തശ്ശി സൽമാ ബീവി(95), സഹോദരൻ ഒൻപതാം ക്ലാസുകാരനായ അഫ്‌സാൻ(14), പിതാവിന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെൺസുഹൃത്ത് വെഞ്ഞാറമൂട് പുതൂർ മുക്കുന്നൂർ അമൽ മൻസിലിൽ സുനിലിെന്റയും ഷീജയുടെയും മകൾ ഫർസാന(22) എന്നിവരാണ് കൊല്ലപ്പെട്ടവർ.
അഫാന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് ഷമി സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവർ ക്യാൻസർ ബാധിതയാണ്. എന്നാൽ മകന്റെ കൊടും ക്രൂരതക്ക് കാരണം അറിയില്ലെന്നാണ് സൗദിയിലുള്ള പിതാവ് പ്രതികരിച്ചത്.
നാല് മണിയോടെയാണ് സഹോദരിയുടെ മകൻ നാട്ടിൽ നിന്ന് വിളിച്ച് വിവരം പറഞ്ഞതെന്നാണ് അഫാന്റെ പിതാവ് പറയുന്നു. എന്നാൽ അപ്പോഴും തന്റെ ഇളയ മകൻ മരിച്ച വിവരം അദ്ദേഹം അറിഞ്ഞിരുന്നില്ല. ആറ് മാസത്തെ വിസിറ്റിങിന് അഫാൻ സൗദിയിൽ വന്നിരുന്നുവെന്ന് അബ്ദുൾ റഹീം വ്യക്തമാക്കി.
സന്തോഷത്തോടെയാണ് അഫാൻ തിരിച്ചു പോയത്. പിന്നീട് എന്താണ് അവന് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് പറയുന്നു. തനിക്ക് കുറച്ച് ബാധ്യതകളുണ്ടായിരുന്നു. വീടും പുരയിടവും വിറ്റ് അത് തീർക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽഅത് നടന്നില്ല.
ഇത്തരത്തിൽ ബാധ്യത തീർക്കുന്നതിൽ അപ്പനും എതിർപ്പൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാഴ്ച മുൻപാണ് അഫാനെ ഫോണിൽ വിളിച്ചു സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മയുടെ മരണമാണ് ആദ്യമറിഞ്ഞതെന്ന് അബ്ദുൾ റഹീം പറഞ്ഞു. പിന്നാലെ റിയാദിൽ നിന്ന് സുഹൃത്ത് വിളിച്ച് ഭാര്യയ്ക്കും മകനും ദുരന്തം പറ്റിയെന്ന് പറഞ്ഞു. ശേഷം നാട്ടിലുള്ള ഒരാളെ വിളിച്ചപ്പോൾ ഇക്കയുടെ മകനും ഭാര്യയ്ക്കും മകനും എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് അറിയിച്ചു.
അതിനുശേഷം നാട്ടിൽ ഭാര്യയുടെ അനുജത്തിയെ വിളിച്ചു. ഹോസ്പിറ്റലിലാണെന്ന് പറഞ്ഞു. എന്റെ ഇളയ മകൻ മരിച്ച കാര്യം അപ്പോളും ഞാൻ അറിഞ്ഞിട്ടില്ലായിരുന്നു – പിതാവ് പറഞ്ഞു. രണ്ട് ദിവസം മുൻപ് വീട്ടിൽ വിളിച്ചിരുന്നുവെന്നും പ്രത്യേകിച്ച് പ്രശ്‌നങ്ങളുള്ളതായി പറഞ്ഞില്ലെന്നും പിതാവ് പറഞ്ഞു.
അഫാന് പെൺസുഹൃത്ത് ഉണ്ടെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും എന്നാൽ അതിനെ എതിർത്തിരുന്നില്ല. ഈ പെൺകുട്ടിയോട് സാമ്പത്തിക സഹായം വാങ്ങിയിരുന്നുവെന്നും അതിൽ പകുതിയോളം താൻ തന്നെ അയച്ചു കൊടുത്തിരുന്നുവെന്നും അബ്ദുൾ റഹീം വ്യക്തമാക്കി.
ഉമ്മയുമായോ സഹോദരനുമായോ യാതൊരു പ്രശ്‌നങ്ങളും അവാന് ഉണ്ടായിരുന്നില്ല. യാതൊരു തർക്കങ്ങളും ഉണ്ടായിരുന്നില്ല. ഏഴ് വർഷമായി അഫാന്റെ പിതാവ് സൗദിയിലാണ്. കുടുംബത്തിൽ ഒരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്ന് ആവർത്തിച്ച അബ്ദുൾ റഹീം സാമ്പത്തിക ബാധ്യത വന്നപ്പോഴാണ് ഇടറിപ്പോയതെന്നും വ്യക്തമാക്കി.
പ്രതി അഫാൻ ലഹരിക്ക് അടിമയെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ കാമുകി ഫർസാനയെ വിളിച്ചിറക്കിക്കൊണ്ടുവന്ന് സ്വന്തം വീട്ടിൽ താമസം തുടങ്ങിയത്. ഇതിൽ അവരുടെ ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു എന്നാണ് വിവരം. ഇതിനൊപ്പം ഇയാൾക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്ന വിവരവും പുറത്തുവന്നു. എന്നാൽ, മകന് സാമ്പത്തിക പ്രശ്നങ്ങളില്ലെന്നാണ് പിതാവ് പറയുന്നത്.
വിദേശത്തെ സ്പെയർപാർട്സ് കട പൊളിഞ്ഞതിലുണ്ടായ വലിയ സാമ്പത്തിക ബാധ്യതയാണ് പ്രതി കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്. നാട്ടിലടക്കം പലരും നിന്നായി വൻ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കടബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടിൽ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.