കോഴിക്കോട്: കോഴിക്കോട് മുക്കം തോട്ടുമുക്കത്ത് വളർത്തുനായയെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. പുലിയുടെ സാന്നിധ്യമെന്ന് സംശയം. തോട്ടുമുക്കം മാടാമ്പി കാക്കനാട് മാത്യുവിന്റെ വീട്ടിലെ വളർത്തുനായയെയാണ് അജ്ഞാത ജീവി ആക്രമിച്ചത്.
നായയുടെ ചങ്ങലയും തല ഭാഗവും മാത്രമേ ബാക്കിയുള്ളൂ. പ്രദേശത്തു വകുപ്പ് പരിശോധനകൾ നടത്തി. എന്നാൽ പുലിയാണെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ഇന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. സമീപ പഞ്ചായത്തായ കാരശ്ശേരിയിലെ വിവിധ ഇടങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. ഇവിടങ്ങളിലും നേരത്തെ വനം വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു.