കോട്ടയം: വിവാഹ പിറ്റേന്നു വധുവിനെ കബളിപ്പിച്ചു വരൻ കടന്നു കളഞ്ഞതായി പരാതി. പിന്നാലെ സംഭവം പറഞ്ഞ് ഒത്തു തീർപ്പാക്കി.
വധുവിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകിയാണ് വരന്റെ കുടുംബം പരാതി ഒത്തു തീർപ്പാക്കിയത്. ഇതോടെവിവാഹ ബന്ധം വേർപ്പെടുത്താനും തീരുമാനമായി.
ജനുവരി 23നു റാന്നിയിൽ വച്ചായിരുന്നു വിവാഹം നടന്നത്. കടുത്തുരുത്തിയിലുള്ള വധുവിന്റെ കുടുംബമാണ് പൊലീസിൽ പരാതി നൽകിയത്.
വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം രാത്രി വധുവിനെ വീടിന്റെ മുന്നിൽ ഇറക്കിവിട്ട ശേഷം വരൻ മുങ്ങിയെന്നാണ് പരാതി. വധുവിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും ആക്ഷേപമുണ്ടായി.
തുടർന്ന്, ഇറ്റലിയിലുള്ള വരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.
പിന്നാലെയാണ് വരന്റെ കുടുംബം ഒത്തുതീർപ്പിനെത്തിയത്. വിവാഹ സമയത്ത് വരൻ 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കൈക്കലാക്കിയെന്നും പരാതിയുണ്ടായിരുന്നു. അതു തിരിച്ചു കൊടുക്കാനും തീരുമാനമായി.