മലപ്പുറം: അമ്മ വഴക്കുപറഞ്ഞതിന് പിന്നാലെ രണ്ടാം ക്ലാസുകാരൻ പരാതിയുമായി എത്തിയത് അഗ്നിശമന സേനയ്ക്ക് മുന്നിൽ. കുട്ടി ഒറ്റയ്ക്ക് നാല് കിലോമീറ്ററോളം നടന്നാണ് ഫയർഫോഴ്സ് ഓഫീസിൽ എത്തിയത്.
ഇരുമ്പുഴിയിൽ നിന്ന് മലപ്പുറം ഫയർഫോഴ്സ് സ്റ്റേഷനിലാണ് കുട്ടി കാൽനടയായി നടന്ന് എത്തിയത്. പൊലീസ് സ്റ്റേഷനെന്ന് കരുതിയാണ് കുട്ടി ഫയർ സ്റ്റേഷനിലെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥർ കുട്ടിയുടെ പിതാവിനെയും ചെെൽഡ് ലെെനേയും വിവരമറിയിക്കുകയായിരുന്നു. ചെെൽഡ് ലെെൻ പ്രവർത്തകരാണ് കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കുട്ടി ഫയർഫോഴ്സ് സ്റ്റേഷന് മുന്നിൽ എത്തിയത്. ഇത് ശ്രദ്ധയിൽപെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കുട്ടിയോട് കാര്യം തിരക്കി.
ഉമ്മ വീട്ടിൽ നിന്നും ഇറക്കിവിട്ടതാണെന്നാണ് കുട്ടി മറുപടി പറഞ്ഞത്. കാഴ്ചയിൽ വളരെ ക്ഷീണിതനായിരുന്നതിനാൽ കുട്ടിക്ക് വെള്ളവും ഭക്ഷണവും നൽകിയതായി ഇവർ പറയുന്നു. ഭക്ഷണം കഴിച്ചതോടെ കുട്ടി ഉഷാറായെന്നും അതിന് ശേഷം കുട്ടിയോട് കാര്യങ്ങൾ തിരക്കിയാണ് വീട്ടിൽ വിവരം അറിയിച്ചത്. കുട്ടി അടുത്ത ഒരു സ്കൂളിലാണ് പഠിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ആദ്യമായിട്ടാണ് ഇത്തരം ഒരു അനുഭവമെന്നും ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുട്ടി പറഞ്ഞതനുസരിച്ച് അന്വേഷണം നടത്തിയ ശേഷമാണ് കുട്ടിയെ വീട്ടുകാർക്കൊപ്പം പറഞ്ഞ് അയച്ചത്. വീട്ടിലെത്തിയ ശേഷമാണ് കുട്ടി പൊലീസ് സ്റ്റേഷനിലേക്കാണ് പോകാൻ ശ്രമിച്ചതെന്ന് ഉമ്മയോട് പറഞ്ഞത്.