കോട്ടയം: ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ കമന്റുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പ്ലസ്ടു വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്നു ക്രൂരമായി മർദിച്ചെന്ന് പരാതി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3നാണു സംഭവം നടന്നത്. മർദ്ദനമേറ്റ വിദ്യാർഥി ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സഹപാഠികളായ 2 പേർക്കു പുറമേ മറ്റു 2 പേരും മർദിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് വിദ്യാർഥി പറഞ്ഞു.
മേലുകാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം നടന്നത്. മർദനത്തിനു നേതൃത്വം കൊടുത്തവരിലൊരാൾ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു.
ഈ പോസ്റ്റിനു കീഴെ മറ്റൊരു വിദ്യാർഥി കമന്റിട്ടു. ഈ കമന്റിലെ ഒരു അക്ഷരത്തെറ്റ് വന്നു, ഇത്അടി കിട്ടിയ വിദ്യാർഥി പോസ്റ്റിട്ട സുഹൃത്തിന്റെ ശ്രദ്ധയിൽപെടുത്തി.
ഇതിനെച്ചൊല്ലിയുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചെന്നാണു വിവരം. പ്രശ്നം സംസാരിച്ചുതീർക്കാമെന്നു പറഞ്ഞ് സഹപാഠികൾ, അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയ വിദ്യാർഥിയെ വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നു.
പ്രദേശത്തെ ആൾഒഴിഞ്ഞ വീടിനു സമീപം കാറിലെത്തിയ സംഘത്തിൽ സഹപാഠികളായ 2 പേർക്കൊപ്പം പുറത്തുനിന്നുള്ള 2 പേർ കൂടി ഉണ്ടായിരുന്നു.
കാറിൽ കരുതിയിരുന്ന പിവിസി പൈപ്പ് കൊണ്ടു തലയ്ക്കടിക്കുകയും ചവിട്ടിവീഴ്ത്തുകയും ചെയ്തെന്ന് വിദ്യാർഥി പറഞ്ഞു. ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ചുനിർത്തിയും മർദിച്ചു. നിലത്തുവീണപ്പോൾ ചവിട്ടി.
ശബ്ദം കേട്ടു സമീപവാസികൾ എത്തിയപ്പോൾ സംഘം കാറിൽ കടന്നുകളഞ്ഞു. സംഭവമറിഞ്ഞെത്തിയ വീട്ടുകാരാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.