കഴക്കൂട്ടത്ത് ഒഴുകി നടക്കുന്ന നിലയിൽ വയോധികയുടെ മൃതദേഹം. ഇന്ന് രാവിലെയാണ് ഒഴുകി നടക്കുന്ന മൃതദേഹം കണ്ടത്. മേനംകുളം കൽപന കോളനി സ്വദേശി 72 കാരിയായ ലളിതയെ ആണ് പാർവ്വതി പുത്തനാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു. ഭർത്താവിനൊപ്പം ആറിന് കരയിലുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. വീട്ടിൽ നിന്നും ഇറങ്ങിപ്പോകാറുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
പുലർച്ചെ അഞ്ച് മണിയോടെ ഇരുവരും ചായകുടിക്കാൻ പോയിരുന്നതായി ഭർത്താവ് പറഞ്ഞു. ഭർത്താവ് തിരികെ വീട്ടിലേക്ക് വന്നിരുന്നില്ല. ഒറ്റയ്ക്കായിരുന്നു ലളിത വീട്ടിലേക്ക് മടങ്ങിയത്. വരുന്ന വഴിക്ക് കാൽതെറ്റി പാർവതിപുത്തനാറിലേക്ക് വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
കഴക്കൂട്ടം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.