തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി. ഓരോ ആംബുലൻസുകളിലും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചിരിക്കുന്നത്.
നോൺ എസി ഒമ്നി ആംബുലൻസുകൾക്ക് 600 രൂപ ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നൽകണം. ഓക്സിജൻ ആവശ്യമായി വന്നാൽ അതിന് 200 രൂപ വേറെയും നൽകണം.
ഓരോ മണിക്കൂറിനും 150 രൂപയാണ് വെയ്റ്റിങ് ചാർജ്. എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപ ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക നൽകണം. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്ക്. ഓക്സിജൻ സപ്പോർട്ടിന് 200 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും.
നോൺ എസി ട്രാവലർ ആംബുലൻസിന് ആയിരം രൂപ ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ. വെയ്റ്റിങ് ചാർജ് മണിക്കൂറിന് 200 രൂപ. എസിയുള്ള ട്രാവലർ ആംബുലൻസിന് 1500 രൂപ 20 കിലോമീറ്റർ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ. 200 രൂപയാണ് ഓരോ മണിക്കൂറിനും നൽകേണ്ട വെയ്റ്റിങ് ചാർജ്.
ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസുമുള്ള ഡി ലെവൽ ആംബുലൻസുകൾക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക നൽകേണ്ടത്. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ. 350 രൂപയാണ് മണിക്കൂറിന് വെയ്റ്റിങ് ചാർജ്.
കാൻസർ രോഗികളെയും 12 വയസിൽ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്പോൾ കിലോമീറ്ററിന് 2 രൂപ വീതം ഇളവ് നൽകണമെന്നും നിർദേശമുണ്ട്. ബിപിഎൽ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് ഡി ലെവൽ ഐസിയു ആംബുലൻസുകളുടെ വാടക നിരക്കിൽ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ എന്നും പുതിയഉത്തരവിൽ പറയുന്നു.