ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഉടൻ ട്രാക്കിലെത്തിക്കാൻ റെയിൽവേ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. അത്യാധുനിക നിലവാരത്തിലുള്ള പദ്ധതി സാക്ഷത്കരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇന്ത്യൻ റെയിൽവെ.
വകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ചൈന എന്നിവയ്‌ക്കൊപ്പം ഹൈഡ്രജൻ പവർ ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും.
ലോകത്തിലെ ഏറ്റവും നീളമേറിയതും കൂടുതൽ ശക്തിയുള്ളതുമായ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇന്ത്യയിലേതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വെള്ളിയാഴ്ച രാജ്യസഭയെ രേഖാമൂലം അറിയിച്ചു.
‘ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്’ എന്ന പദ്ധതിക്കു കീഴിൽ 35 ട്രെയിനുകൾ പ്രവർത്തിപ്പിക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. ഒരു ട്രെയിനിന് 80 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് പ്രോട്ടോടൈപ്പുകൾ നിർമിക്കുന്നത്.
പൂർണമായും ഹൈഡ്രജൻ വാതകം ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിനുകളാണ് വരുന്നത്. ഹൈഡ്രജൻ ഇന്ധനമാക്കുന്ന വാഹനങ്ങൾ പൊതുവെ ഹൈഡ്രെൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫ്യുവൽ സെൽ എന്ന ഇലക്ട്രോ കെമിക്കൽ സെല്ലുകളിലാണ് ഹൈഡ്രെലുകൾ പ്രവർത്തിക്കുക.
ഹൈഡ്രജനും ഓക്സിജനും ചേരുമ്പോഴുണ്ടാകുന്ന കെമിക്കൽ എനർജിയെ വൈദ്യുതിയാക്കി മാറ്റുന്ന സെല്ലാണ് ഫ്യുവൽ സെൽ എന്നറിയപ്പെടുന്നത്. ഫ്യുവൽ സെൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി മോട്ടോറിലേക്ക് കടത്തി വിട്ട് വാഹനത്തെ ചലിപ്പിക്കുകയാണ് ചെയ്യുന്നത്.
ഈ രാസ സംയോജനത്തിന്റെ ഉപോൽപന്നം ഹൈഡ്രജനും ഓക്സിജനും ചേരുമ്പോഴുണ്ടാകുന്ന ജലം മാത്രമാണ്. ഈ ജലം നീരാവി രൂപത്തിൽ അന്തരീക്ഷത്തിലേക്ക് തള്ളും.
ഹൈഡ്രജൻ ട്രെയിൻ വികസിപ്പിക്കുന്നതിനുള്ള അത്യാധുനിക പദ്ധതി ഇന്ത്യൻ റെയിൽവേ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എംപി അജിത് കുമാർ ഭൂയാൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റെയിൽവേ മന്ത്രി.
“ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (DEMU) റേക്കിൽ ഹൈഡ്രജൻ ഇന്ധന സെല്ലിന്റെ പുനർനിർമ്മാണത്തിലൂടെ പരീക്ഷണടിസ്ഥാനത്തിൽ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ വികസിപ്പിക്കുന്നതിനുള്ള അത്യാധുനിക പദ്ധതി ഇന്ത്യൻ റെയിൽവേ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂടാതെ “പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ ട്രെയിനിന്റെ സവിശേഷതകൾ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) തയ്യാറാക്കിയിട്ടുണ്ട്.
നിലവിൽ ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇത്. ലോകത്തിലെ ഏറ്റവും കൂടുതൽ പവർ ഉള്ള ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇതിനു പുറമെ ട്രെയിനിനൊപ്പം, ഹൈഡ്രജൻ വീണ്ടും നിറയ്‌ക്കുന്നതിനുള്ള അനുബന്ധ ഓൺ-ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചറും സംയോജിത ഹൈഡ്രജൻ ഉൽപ്പാദന-സംഭരണ-വിതരണ സൗകര്യവും വിഭാവനം ചെയ്തിട്ടുണ്ട്.
പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷനിൽ (പെസോ) നിന്ന് സൗകര്യ ലേഔട്ടിന് ആവശ്യമായ സുരക്ഷാ അംഗീകാരങ്ങൾ നിലവിലുണ്ടെന്നും വൈഷ്ണവ് സഭയെ അറിയിച്ചു.