ഇൻഫോസിസിലെ മൈസൂരു ക്യാമ്പസിൽ കൂട്ടപിരിച്ചുവിടൽ. നാനൂറോളം പേരെയാണ് കമ്പനി ഒരുമിച്ച് പിരിച്ചുവിട്ടത്. ഒക്ടോബറിൽ ട്രെയിനി ബാച്ചിൽ നിയമിച്ചവരെയാണ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. 700 പേരാണ് ബാച്ചിൽ ആകെ ഉണ്ടായിരുന്നത്. നിലവാരം പാലിക്കാത്തവരെയാണ് പിരിച്ചുവിട്ടതെന്നാണ് കമ്പനി ഔദ്യോഗികമായി നൽകുന്ന വിശദീകരണം.
ജോലിക്ക് കയറി മൂന്നുമാസത്തിനകം പ്രത്യേകം പരീക്ഷ എഴുതി പാസാകണം എന്ന നിബന്ധനയുണ്ടായിരുന്നു എന്ന്കമ്പനി പറയുന്നു. എന്നാൽ മൂന്നുതവണ അവസരം നൽകിയിട്ടും ഇത് പാസാകാത്തവരെയാണ് ഇപ്പോൾ ഒഴിവാക്കിയത്. സിസ്റ്റം എൻജിനീയേഴ്‌സ്, ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എൻജിനീയേഴ്‌സ് തസ്തികകളിലെ ട്രെയിനികളെയാണ് പിരിച്ചുവിട്ടത്.
ബാച്ചുകളായി ജീവനക്കാരെ വിളിച്ച് പിരിച്ചുവിടുകയാണെന്ന് അറിയിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പരീക്ഷ പാസാകാത്തതിനാൽ പിരിച്ചുവിടുന്നതിൽ എതിർപ്പില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തിട്ടുണ്ട്. രണ്ടരവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇൻഫോസിസ് റിക്രൂട്ട്‌മെന്റ് നടത്തിയത്.
പിരിച്ചുവിടൽ അന്യായമാണെന്നും പരീക്ഷ നടത്തിയത് തന്നെ പിരിച്ചുവിടാൻ കാരണമുണ്ടാക്കാനായിരുന്നു എന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. ഇതിനായി ബുദ്ധിമുട്ടേറിയ ചോദ്യങ്ങളായിരുന്നു ഉൾപ്പെടുത്തിയിരുന്നതെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. കേന്ദ്രതൊഴിൽ മന്ത്രാലയത്തിന് പരാതി നൽകാനാണ് ഇവരുടെ തീരുമാനം.