പാലക്കാട്: ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട് വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു .
ഹോസ്റ്റലിലെ കുഴൽ കിണർ വറ്റി, മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളവും കിട്ടാതെയായതോടെയാണ് ഹോസ്റ്റൽ അടച്ചത്. ഹോസ്റ്റൽ അധികൃതർ ടാങ്കർ ലോറിയിൽ വെള്ളം അടിച്ചിരുന്നു .
ജല അതോറിറ്റിയോട് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹോസ്റ്റൽ അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഹോസ്റ്റൽ അടക്കാൻ തീരുമാനം വന്നത് .
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ മലമ്പുഴ അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 115.06 മീറ്റർ എന്നിരിക്കെ കഴിഞ്ഞയാഴ്ചത്തെ ജലനിരപ്പ് 112.56 മീറ്ററായി മാറിയിരുന്നു.
നിലവിൽ മലമ്പുഴ അണക്കെട്ടിൽ നിന്നും കുടിവെള്ളത്തിന് പുറമേ കാർഷികാവശ്യത്തിനും വെള്ളം തുറന്നു വിട്ടിട്ടുണ്ട്. ആകെയുള്ള വെള്ളത്തിന്റെ അളവ് 100 ൽ നിന്നും 74 ശതമാനമായിട്ടുണ്ടെങ്കിലും വൈദ്യുതി ഉത്പാദനം അതിന്റെ വഴിക്ക് നടക്കുന്നുണ്ട്.
ഡിസംബർ മാസം കഴിഞ്ഞതോടെ താപനില ഉയരുന്നതിനാൽ ജില്ലയിൽ മലമ്പുഴയ്ക്ക് പുറമെ മറ്റുള്ള അണക്കെട്ടുകളിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്.
സംസ്ഥാനാതിർത്തിയിലെ വാളയാർ അണക്കെട്ടിൽ 200.67 മീറ്ററും മീങ്കര അണക്കെട്ടിൽ 155.87 മീറ്ററും കാഞ്ഞിരപ്പുഴയിൽ 97.01 മീറ്ററും മംഗലം അണക്കെട്ടിൽ 75.07 മീറ്ററും ചുള്ളിയാറിൽ 151.64 മീറ്റർ വെള്ളവുമാണ് ആകെയുള്ളത്.