കൊച്ചി: ഒരു പാര്‍ട്ടിയുടെ ഭാഗമായി നിന്ന് വിജയിച്ച ശേഷം പെട്ടെന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് മാറുന്നത് ജനാധിപത്യത്തിലെ ധാര്‍മ്മികതയ്ക്ക് ഉതകുന്നതല്ലെന്ന് ഹൈക്കോടതി.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി മറുചേരിയില്‍ ചേരുന്നത് തെരഞ്ഞെടുത്തവരുമായുള്ള ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റവും ജനഹിതത്തെ അവഹേളിക്കലുമാണെന്ന് കോടതി നിരീക്ഷിച്ചു.
ജനത്തോടുള്ള കടപ്പാടില്‍ നിന്ന് മാറിപ്പോകണമെന്നുണ്ടെങ്കില്‍ സ്ഥാനം രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ധാര്‍മികമായ രീതി.
കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പേരിലെടുത്ത പൊലീസ് കേസില്‍, യുഡിഎഫ് അംഗങ്ങള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈകോടതിയുടെ ഈ നിരീക്ഷണം.
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ജനപ്രതിനിധിയും ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നും രാജ്യത്തെ ഓരോ പൗരന്റെയും പ്രവര്‍ത്തികള്‍ ജനാധിപത്യ തത്വങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാകണമെന്നും കോടതി പറഞ്ഞു.
ജനങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവരും തമ്മിലൊരു ധാര്‍മിക കരാറുണ്ട് തെരഞ്ഞെടുക്കപ്പെട്ട ഒരാള്‍ക്ക് തന്റെ നയങ്ങളോ രാഷ്ട്രീയ ചായവോ മാറ്റണമെന്നുണ്ടെങ്കില്‍ രാജിവച്ച ശേഷം വീണ്ടും ജനവിധി തേടുകയാണ് ചെയ്യേണ്ടത്.
അല്ലാത്തപക്ഷം ജനങ്ങളുമായുള്ള കരാറില്‍ നിന്നുള്ള ഏകപക്ഷീയമായ പിന്മാറലായിപ്പോകും അത് സമ്മതിദാനം നല്‍കിയ ജനങ്ങളുടെ നിലപാടിനെ അപമാനിക്കലായി മാറും.
ജയിപ്പിച്ച ജനങ്ങളുടെ നിലപാടിന് വിരുദ്ധമായി ഒരു ജനപ്രതിനിധി പ്രവര്‍ത്തിച്ചാല്‍ അതിനോട് ജനങ്ങള്‍ പ്രതികരിക്കേണ്ടത് ജനാധിപത്യപരമായി അടുത്ത തെരഞ്ഞെടുപ്പിലാണ്, അല്ലാതെ ആക്രമിച്ചോ കയ്യാങ്കളിയിലൂടെയോ അല്ല എന്നും ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.