പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര പാലക്കാട് നഗരത്തിൽ ഉണ്ടെന്ന സൂചനയെത്തുടർന്ന് നഗരത്തിൽ വ്യാപക തിരച്ചിൽ.
ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ടൗണിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുന്നു. കൂടാതെ നഗരത്തിന്റെ മുക്കും മൂലയും വരെ പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.
നെന്മാറയിൽ നിന്നും ചെന്താമരയുമായി സാദൃശ്യമുള്ളയാൾ പാലക്കാട്ടേക്ക് ബസിൽ കയറിപ്പോയി എന്നാണ് പൊലീസിന് വിവരം ലഭിച്ചത്. കോട്ടമൈതാനത്ത് ഇയാളെ കണ്ടതായും പൊലീസിന് സൂചന ലഭിച്ചിരുന്നു.
നൂറിലേറെ പൊലീസുകാർ അടങ്ങുന്ന സംഘമാണ് പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിൽ അടക്കം തിരച്ചിൽ നടത്തി നടത്തിവരികയാണ്.
തിരച്ചിലിനായി മുങ്ങൽ വിദഗ്ധരുടെ സേവനവും തേടിയിട്ടുണ്ട്. പ്രദേശത്തെ ജലാശയങ്ങളിലും ക്വാറികളിലും അടക്കം തിരച്ചിൽ നടത്തുന്നുണ്ട്. തിരച്ചിലിന് നാട്ടുകാരുടെ സഹായവും പൊലീസ് ഉപയോഗിക്കുന്നുണ്ട്.
പ്രതി ജില്ല വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പ്രതി ചെന്താമര തിരുപ്പൂരിൽ എത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
അതിനിടെ പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചതിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന ആരോപണത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി.
ഇന്നു തന്നെ റിപ്പോർട്ട് നൽകാനാണ് നിർദേശം. നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധികളോടെയായിരുന്നു ചെന്താമരയ്ക്ക് ജാമ്യം ലഭിച്ചത്.
പിന്നീട് 2023 ൽ ഇത് നെന്മാറ പഞ്ചായത്ത് പരിധിയായി ജാമ്യ ഇളവ് ചുരുക്കി. എന്നാൽ ഉപാധി ലംഘിച്ച് ചെന്താമര പഞ്ചായത്തിലെത്തി താമസമാക്കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.