നെടുങ്കണ്ടം: പിറന്നാള്‍ ദിനത്തില്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും 15,000 പച്ചക്കറി വിത്തുകള്‍ സമ്മാനിച്ച് അഞ്ചാം ക്ലാസുകാരി ആദിശ്രീ.
നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്കൂളിലെ വിദ്യാർഥിനി ആദിശ്രീയാണ് പയർ, ചോളം വിത്തുകള്‍ നിറച്ച പാക്കറ്റുകളുമായി കൂട്ടുകാർക്കരികിലെത്തിയത്.
സ്കൂളിലെ 615 വിദ്യാര്‍ഥികള്‍ക്കും 25 അധ്യാപകര്‍ക്കും വിത്ത് നിറച്ച പാക്കറ്റുകള്‍ കുട്ടി നല്കി.
പത്താം പിറന്നാൾ ആഘോഷിക്കാനാണ് ആതിശ്രീ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തത്.
ചെറുപ്രായത്തില്‍ തന്നെ പൊതുസ്ഥലങ്ങളില്‍ അടക്കം വൃക്ഷത്തെകള്‍ നട്ടു പരിപാലിച്ച് പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം പകര്‍ന്നു നല്കുന്ന ഈ കൊച്ചു മിടുക്കിയുടെ ഉദ്യമം സ്കൂളും ഏറ്റെടുത്തു.
മറ്റ് കുട്ടികൾ പിറന്നാൾ ആഘോഷിക്കാൻ മിഠായി നൽകുമ്പോൾ പച്ചക്കറി വിത്തുകൾ നൽകിയ ആദിശ്രീ സ്കൂളിലെ മറ്റ് കുട്ടികൾക്ക് മാതൃകയാവുകയാണ്.
ബംഗളൂരുവില്‍ നിന്നാണ് വിതരണത്തിന് ആവശ്യമായ വിത്തുകള്‍ എത്തിച്ചത്. ഓരോ സുഹൃത്തിനും നല്‍കേണ്ട വിത്തുകള്‍ അച്ഛന് അനില്‍കുമാറിനൊപ്പം ചേര്‍ന്ന് ചെറിയ പേപ്പര്‍ പാക്കറ്റുകളിലാക്കി ആദിശ്രീ.
കുട്ടികൾക്ക് വിതരണം ചെയ്തത് കൂടാതെ സ്കൂൾ പരിസരത്തും പച്ചക്കറി വിത്തുകള്‍ നട്ടു. മൂന്നാം പിറന്നാള്‍ ദിനത്തില്‍ അച്ചന് അനില്‍കുമാര്‍ സമ്മാനിച്ച പ്ലാവിന് തൈ നട്ടാണ് ആദിശ്രീയുടെ തുടക്കം.
പിറന്നാള്‍ ദിനത്തിലും പരിസ്ഥിതി ദിനത്തിലും പാതയോരങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സമീപത്തും സ്വന്തം കൃഷിയിടത്തിലും മറ്റുമായി ഇതിനകം 1500 ലധികം തൈകള്‍ നട്ടിട്ടുണ്ട്.
തൈകള്‍ വെറുതെ നട്ട് പോവുക മാത്രമല്ല, അവയെ വെള്ളവും വളവും നല്കി പരിപാലിക്കണമെന്നും ആദിശ്രീ ഓര്‍മപ്പെടുത്തുന്നു.