കൂത്താട്ടുകുളം: കൂറുമാറുമെന്ന് ഭയന്ന് സിപിഎം കൗൺസിലറെ കടത്തികൊണ്ടുപോയതായി പരാതി. കൂത്താട്ടുകുളത്താണ് സംഭവം. സിപിഎം കൗൺസിലർ കലാരാജുവിനെയാണ് കാറിൽ കടത്തിക്കൊണ്ടുപോയത്. ഇന്ന് രാവിലെയാണ് സംഭവം. പോലീസുകാർ നോക്കിനിൽക്കെയാണ് കൗൺസിലറെ തട്ടികൊണ്ടുപോയത്.
ഇരുപതോളം ആളുകൾ ചേർന്നാണ് കലയെ വാഹനത്തിലേക്ക് കയറ്റിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ എന്നിവർക്കെതിരേ യു.ഡി.എഫിലെ 11 കൗൺസിലർമാർ ചേർന്ന് നൽകിയ അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ച ഇന്ന് നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങൾ. ഇതേ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
മൂന്നു കാറുകളിലായി എത്തിയ യുഡിഎഫ് കൗൺസിലർമാർക്കൊപ്പമായിരുന്നു എൽഡിഎഫ് കൗൺസിലർ കലരാജു ഉണ്ടായിരുന്നത്. യുഡിഎഫിന്റെ കൗൺസിലറെ മൂക്കിന് ഇടിച്ചു വീഴ്ത്തിയ ശേഷം കലാരാജുവിനെ 20 അംഗ സംഘം ഡെഡ്ബോഡി കൊണ്ടുപോകും പോലെ എടുത്ത് കാറിൽ കയറ്റി കൊണ്ടുപോയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ചെയർപേഴ്സണെതിരേയുള്ള അവിശ്വാസപ്രമേയം രാവിലെ 11-നും വൈസ് ചെയർമാനെതിരേയുള്ള അവിശ്വാസപ്രമേയ ചർച്ച ഉച്ചകഴിഞ്ഞ് മൂന്നിനുമാണ് തീരുമാനിച്ചിരുന്നത്.
ഇടതുപക്ഷം നേതൃത്വം നൽകുന്ന ഭരണസമിതിയിൽ 25 കൗൺസിലർമാരാണ് ആകെ ഉള്ളത്. എൽ.ഡി.എഫ്. -13, യു.ഡി.എഫ്.-11, സ്വതന്ത്രൻ ഒന്ന്. യു.ഡി.എഫ്. കൗൺസിലർമാർക്ക് പോലീസ് സംരക്ഷണം നൽകുന്നതിന് ഉത്തരവായിട്ടുണ്ട്.
അവിശ്വാസപ്രമേയത്തിന്മേൽ ചർച്ച നടക്കുന്നതിന് തൊട്ടുമുൻപ് വ്യാഴാഴ്ച അടിയന്തര കമ്മിറ്റി ചേർന്നതു സംബന്ധിച്ച് യു.ഡി.എഫ്. പരാതി ഉന്നയിച്ചിരുന്നു. യു.ഡി.എഫ്. കൗൺസിലർമാർ കൗൺസിൽ യോഗത്തിൽനിന്ന് വിട്ടുനിന്നിരുന്നു.
അനുവാദംവാങ്ങി മൂന്ന് ഇടതുപക്ഷ കൗൺസിലർമാരും ഹാജരായില്ല.