കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി. ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്.
സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്നു വിഷ്ണു ഏലത്തൂർ പോലീസിന് മൊഴി നൽകി. വിഷ്ണുവിന്റെ ചില സുഹൃത്തുക്കളിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് ഏലത്തൂർ പോലീസ് ബെംഗളുരുവിൽ എത്തിയത്.
കഴിഞ്ഞ മാസം 17നാണു പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അവധിക്ക് നാട്ടിലേക്ക് വന്ന വിഷ്ണുവിനെ കാണാതായത്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് ഏലത്തൂർ പൊലീസില്‍ പരാതി നല്‍കിയത്.
സൈനികരുടെ നേതൃത്വത്തിലും വിഷ്ണുവിനായി അന്വേഷണം നടത്തിയിരുന്നു. എന്നാൽ എലത്തൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘത്തിന്റെ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ വിഷ്ണുവിനെ കണ്ടെത്തിയിരിക്കുന്നത്.